കണ്ണൂര്‍: വിഷവിമുക്ത പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് കൃഷിവകുപ്പ് ആരംഭിച്ച കാംപയിന്റെ ഭാഗമായി ജില്ലയില്‍ മാരക കീടനാശിനികളുടെ ഉപയോഗവും വിതരണവും കര്‍ശനമായി നിയന്ത്രിക്കും.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍ കൃഷി ഓഫീസറുടെ ശുപാര്‍ശാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കര്‍ഷകര്‍ക്ക് നല്‍കാവൂ എന്ന് കീടനാശിനി ഡിപ്പോകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൃഷി ഡയരക്ടര്‍ അധികാരം നല്കി.
കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് അവ വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ അനുമതിയില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിളപരീക്ഷണങ്ങള്‍ നടത്തരുതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിതരണ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമായി. അനധികൃത വില്പ്പനക്കാര്ക്കെതിരേ കേന്ദ്ര കീടനാശിനി നിയമപ്രകാരം നടപടിയെടുക്കുമെന്നും ഓഫീസര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: