കുട്ടനാട്: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ പോള നിറഞ്ഞത് ജനങ്ങളെ വലയ്ക്കുന്നു. തൊഴിലുറപ്പു പദ്ധതിയില്‍ നിന്നു പോള വാരല്‍ ഒഴിവാക്കിയതിനു ശേഷം ഇടത്തോടുകളിലും പാടശേഖരങ്ങളിലും പോള തിങ്ങി നിറയുകയാണ്.
പുഞ്ചക്കൃഷിക്കു വേണ്ടി കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ പോള നീക്കം ചെയ്യുകയാണു കര്‍ഷകര്‍. മുന്‍ കാലങ്ങളില്‍ പാടശേഖരങ്ങളിലെ പോള പാടത്തു തന്നെ കൂനകളായി കൂട്ടി വയ്ക്കുന്നതായിരുന്ന രീതി. എന്നാല്‍ പാടശേഖരങ്ങളില്‍ പോള തിങ്ങി നിറഞ്ഞതോടെ പോള പാടത്തു കൂട്ടി വയ്ക്കാന്‍ സാധിക്കാത്ത നിലയില്‍ എത്തി. പാടശേഖരങ്ങളില്‍ പോള തിങ്ങി നിറഞ്ഞിരിക്കുന്നതിനാല്‍ ഇതു പാടത്തു സംഭരിക്കാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ കൃഷിചെയ്യാനുള്ള ഭൂമിയുടെ അളവ് കുറയുമെന്നും കര്‍ഷകര്‍ പറഞ്ഞു.
പോള പാടത്തു നിന്നു നീക്കം ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ കര്‍ഷകര്‍ പോള പൊതു ജലാശയങ്ങളിലേക്കു തള്ളി വിടുകയാണ്. കായല്‍ പാടങ്ങളില്‍ നിന്നടക്കം തള്ളി വിടുന്ന പോള ഇതോടെ പമ്പാ നദിയിലേക്കു വ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ പോള പമ്പാനദിയില്‍ നിറഞ്ഞതോടെ ജല ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇടത്തോടുകളില്‍ തങ്ങിക്കിടന്ന പോളയും ഒഴുക്ക് തുടങ്ങിയതോടെ പൊതു ജലാശയത്തിലേക്കു വന്നിട്ടുണ്ട്. കാവാലം–തട്ടാശേരി ജങ്കാര്‍ സര്‍വീസിനെയും നിരവധി കടത്തു വള്ള സര്‍വീസുകളെയും പോള കാര്യമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ക്കു പോള ശല്യത്തെ തുടര്‍ന്നു കൃത്യസമയത്ത് ഓടിയെത്താന്‍ സാധിക്കുന്നില്ല.
ബോട്ടിന്റെ പ്രൊപ്പല്ലറില്‍ പോളയും കടകലും തുടര്‍ച്ചയായി കുടുങ്ങുകയാണെന്നും ഇത്തരത്തില്‍ കുടുങ്ങുന്ന ചവറ് പൂര്‍ണമായും നീക്കം ചെയ്ത ശേഷം മാത്രമെ ബോട്ടുകള്‍ക്കു സര്‍വീസ് തുടരാന്‍ സാധിക്കുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: