24-sep-mvk-chla-gopalakrishnan-story-photo
മാന്നാര്‍: കോഴിക്കോട് ജനസംഘം സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയിലും ബിജെപി ദേശീയ കൗണ്‍സിലില്‍ ഇന്ന് ആദരിക്കുന്നതിന്റെയും സന്തോഷത്തിലാണ് ചെന്നിത്തല ദേവദര്ശനത്തില് ഗോപാലകൃഷ്ണന്‍നായര്‍ (82).
1963ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ രഹിതമായി മത്സരിക്കണമെന്ന പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തല–പഞ്ചായത്തിലേക്കു മത്സരിച്ച് ഗോപാലകൃഷ്ണന് നായര്‍ വിജയിച്ച് ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റായി.
ഇതിനു ശേഷം ഒ. രാജഗോപാലിനെ ബന്ധപ്പെട്ട് ജനസംഘത്തില്‍ ചേരാനുള്ള താത്പര്യം ഗോപാലകൃഷ്ണന് നായര്‍ അറിയിച്ചു. രാജഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം പൊന്‍കുന്നം സ്വദേശിയായ ദാമോദരനുമായി ബന്ധപ്പെട്ട് അംഗത്വം എടുത്തു.
അന്ന് ജനസംഘത്തിന് യാതൊരു സ്വാധീനവുമില്ലാത്ത ജില്ലയില്‍ ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനസംഘത്തില്‍ ചേര്‍ന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
കേസരി വാരികയുടെ ഒന്നാംപേജില്‍ വാര്‍ത്തയായ തോടെ ഗോപാലകൃഷ്ണന് നായര്‍ (82) സംസ്ഥാനമാകെ അറിയപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് 1967ല്‍ കോഴിക്കോട്ടു നടന്ന ജനസംഘത്തിന്റെ പ്രഥമ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും പങ്കെടുത്ത മൂന്നുപേരില്‍ ഒരാളായിരുന്നു ഗോപാലകൃഷ്ണന് നായര്‍. രണ്ടു ദിവസം സമ്മേളനത്തില്‍ പങ്കെടുത്തു.
പിന്നീട് കണ്ടിയൂര്‍ സ്വദേശികളായ റിട്ട പോസ്റ്റുമാസ്റ്റര്‍ കൃഷ്ണപിള്ള, റിട്ട. ഹെഡ്മാസ്റ്റര് ഹരികുമാര്‍, പരുമല സ്ട്രാ ബോര്‍ഡിലെ ഡി. മുത്തുസ്വാമി എന്നിവര്‍ക്കും ജനസംഘത്തില്‍ അംഗത്വം നല്കി. ഇതോടെ മേഖലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമായി. പിന്നീട് സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ സജീവ പങ്കാളിയായി.
1968ല്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജനസംഘ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടരാജന് വൈദ്യരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി പങ്കെടുത്തു.
പിന്നീട് ഏഴുവര്‍ഷക്കാലം ബിജെപി ജില്ലാ പ്രസിഡന്റായും ഒന്‍പതു വര്‍ഷം കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായി. 1980 മുതല്‍ 2005 വരെ ബിജെപി സംസ്ഥാനകമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചു. 1991 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു.
ചെന്നിത്തല മഹാത്മ സ്കൂള്‍ പ്രസിഡന്റും മാനേജരുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മുന്‍പഞ്ചായത്തംഗവുമായ ജി. ജയദേവിനൊപ്പം ഇപ്പോള്‍ ചെന്നിത്തലയിലെ ദേവദര്ശനത്തിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: