കൊല്ലം: തമിഴ്നാട് ലോബിയുടെ ആസൂത്രിത നീക്കത്തില്‍ സംസ്ഥാനത്തെ കോഴി കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. അയ്യായിരം മുതല്‍ ഒന്നരലക്ഷം രൂപ വരെ വായ്പയെടുത്ത് കോഴിഫാമുകള്‍ ആരംഭിച്ചവരാണ് തമിഴ്നാട് ലോബിയുടെ ചതിയില്‍പെട്ട് കടംകയറിയത്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ഒന്നരമാസം കൊണ്ട് ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്ന ബിസിനസില്‍ ഇറങ്ങിയ ഭൂരിഭാഗം പേര്‍ക്കും കൈപൊള്ളി.
കോഴിക്കുഞ്ഞുങ്ങളെയും ആഹാരവും വിതരണം ചെയ്യുന്നത് തമിഴ്നാട്ടിലെ നാമക്കല്‍, പല്ലടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. ഇരുപത് രൂപയ്ക്ക് ലഭിച്ചിരുന്ന കുഞ്ഞുങ്ങളെ ഓണദിവസങ്ങളില്‍ ലഭിച്ചത് 45-50 രൂപക്കായിരുന്നു. ഒപ്പം വില്‍പ്പനവില 65 രൂപയായി കുറഞ്ഞതോടെ നഷ്ടം കുന്നുകൂടി. 100 രൂപ ലഭിച്ചാലേ നഷ്ടമില്ലാതെ നില്ക്കാന് സാധിക്കു.
ഉപഭോക്താക്കള്‍ക്കും കോഴികര്ഷകര്ക്കുമിടയിലുള്ള ഇടനിലക്കാരാണ് ഏറ്റവും ലാഭം കൊയ്യുന്നത്. ഉയര്‍ന്ന വിലയുടെ പ്രയോജനം കോഴികര്‍ഷകര്‍ക്ക് കിട്ടാത്തതിന് കാരണവും ഇവരുടെ ആധിപത്യമാണ്; ഇതിനൊപ്പം തമിഴ്നാട് ലോബി മലയാളിസംരംഭകര്ക്കെതിരെ നടത്തുന്ന ആസൂത്രിത നീക്കവും. ദക്ഷിണകേരളത്തില്‍ വളര്‍ന്നുവരുന്ന കോഴികര്‍ഷകരുടെ സംരംഭങ്ങളെ തുടക്കത്തിലേ തളര്‍ത്തുകയാണ് തമിഴ്നാട് ലോബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: