കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ കിവീസ് ശക്തമായ നിലയില്‍. ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ 318 റണ്ണിന് പുറത്താക്കിയ സന്ദര്‍ശകര്‍ രണ്ടാം ദിവസം മഴമൂലം നേരത്തെ കൡനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍. 65 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 56 റണ്‍സുമായി ഓപ്പണര്‍ ടോം ലാഥമും ക്രീസില്‍.
21 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലിന്റെ വിക്കറ്റാണ് നഷ്ടമായത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ചായക്കുശേഷം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തിയത്. 57 ഓവര്‍ മാത്രമാണ് ഇന്നലെ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞത്.
9ന് 291 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 7 ഓവര്‍ കൂടി ബാറ്റ് ചെയ്ത് 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 44 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 42 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നപ്പോള്‍ 9 റണ്‍സെടുത്ത ഉമേഷ് യാദവ് വാഗ്നറുടെ പന്തില്‍ വാറ്റ്ലിങിന് ക്യാച്ച് നല്കി മടങ്ങി. ന്യൂസിലാന്‍ഡിന് വേണ്ടി ബൗള്‍ട്ടും സാന്റ്നറും മൂന്നും വാഗ്നര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: