എരുമേലി: ഒരു മാസം മുന്‍പ് കൊടിത്തോട്ടത്തില്‍ തകര്‍ന്നു വീണ പഞ്ചായത്തു വക ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്ന സംഭവത്തില്‍ സബ് കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് 26ന് പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിക്കും.
കൊടിത്തോട്ടത്തില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്നതാണെന്ന് ഭരണകക്ഷിയിലുള്ളവര്‍ പറയുമ്പോള്‍, പുക കുഴല്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തതാണെന്ന ആരോപണവുമായി പഞ്ചായത്തംഗങ്ങളായ ഭരണ കക്ഷിയിലെ തന്നെ നേതാക്കള്‍ രംഗത്തെത്തിയതാണ് സംഭവം വിവാദമായത്.
സിപിഎമ്മിലെ ഒരു വിഭാഗം പഞ്ചായത്ത് പ്രസിഡന്റിനും, ഭരണത്തിനുമെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പാര്‍ട്ടി കമ്മറ്റികളില്‍ പുക കുഴല്‍ പ്രശ്നം പുകച്ച് ഭരണത്തെ താറടിക്കാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുന്നതിനിടെക്കാണ് 26ന് പഞ്ചായത്ത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് വയ്ക്കുന്നത്. എന്നാല്‍ എരുമേലി, മുക്കൂട്ടുതറ സിപിഎം ലോക്കല്‍ കമ്മറ്റികള്‍ തമ്മിലുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു.
പുക കുഴല്‍ തകര്‍ന്ന സംഭവം അന്വേഷിക്കാനുള്ള സബ് കമ്മറ്റിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത സന്തോഷ്, പി.എ. ഇര്‍ഷാദ്, വി.പി. സുഗതന് എന്നിവരാണുള്ളത്. എന്നാല്‍ കൊടിത്തോട്ടം പ്ലാന്റ് തകര്‍ത്തതാണെന്ന് വരുത്തി തീര്‍ത്ത് വീണ്ടും മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായും പഞ്ചായത്തംഗം കെ. ആര്. അജേഷ് ജന്മഭൂമിയോട് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഖരമാലിന്യ സംസ്ക്കരണ പ്രതിസന്ധിയുണ്ടാക്കി പഞ്ചായത്ത് ഭരണത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവും നടക്കുന്നതായാണ് സൂചനകള്‍.
ഭരണകക്ഷിക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ മുന്നണി നേതാക്കളേയും, പ്രതിപക്ഷത്തേയും, മറ്റും രംഗത്തിറക്കി പഞ്ചായത്ത് ഭരണത്തെ നേരിടാനാണ് മാലിന്യം പ്രശ്നം ചര്‍ച്ചയാക്കിയതെന്നും പറയുന്നു.
26, 27, 28 തിയതികളില്‍ നടക്കുന്ന പഞ്ചായത്ത് കമ്മറ്റി, പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ത്ത സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍, പദ്ധതി നിര്‍വ്വഹണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളാണ് മൂന്നു ദിവസത്തെ കമ്മറ്റി ചര്‍ച്ച ചെയ്യുന്നത്. പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചകളുടെ പേരില്‍ ബഹളമുണ്ടാക്കി ഭരണത്തെ പ്രതിസന്ധിയിലാക്കാനുള്ള തന്ത്രമാണിതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: