ഭാരത രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദല്‍ തീര്‍ത്തവരാണ് ദീനദയാല്‍ജിയും അമിത്ഷായും. 1951 ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തിന് രൂപംനല്‍കുമ്പോള്‍ വലം കൈയായി നിയോഗിക്കപ്പെട്ടത് ദീനദയാല്‍ജിയെ. 1916 സപ്തംബര്‍ 25 ന് യുപിയിലെ മഥുര ജില്ലയില്‍ ജനിച്ച ദീനദയാല്‍ജി പഠിച്ചസ്ഥാപനങ്ങളിലെല്ലാം ഒന്നാമനായിരുന്നു. എംഎഡ് ഒന്നാം റാങ്കോടെ ജയിച്ചപ്പോള്‍ ഏത് സ്ഥാപനത്തില്‍ ജോലി വേണമെന്നായിരുന്നു മാനേജ്മെന്റിന്റെ ചോദ്യം. കൂപ്പുകൈയ്യോടെ ദീനദയാല്‍ജി പറഞ്ഞു, ‘ജോലി വേണ്ട’. പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ സ്വയം സേവകസംഘത്തില്‍ ആകര്‍ഷനായ ദീനദയാല്‍ജി മുഴുവന്‍ സമയ പ്രവര്‍ത്തക (പ്രചാരക്) നാകാന്‍ നിശ്ചയിച്ചിരുന്നു. 21-ാം വയസ്സില്‍ പ്രചാരകനായ അദ്ദേഹം, സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഡോ. മുഖര്ജിയോടൊപ്പമെത്തിയത്. രണ്ട് ദീനദയാല്‍ജിയെ കിട്ടിയാല്‍ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാമെന്ന് മുഖര്‍ജി അഭിപ്രായപ്പെട്ടത്.
1953 ജൂണ്‍ 23 ന് മുഖര്‍ജി കശ്മീരില്‍ കരുതല്‍ തടങ്കല്‍ ജയിലില്‍ കിടക്കവെ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. മുഖര്‍ജിയുടെ ചരമത്തിനുശേഷം ജനസംഘത്തിന്റെ അദ്ധ്യക്ഷന്മാരായി പലരുമിരുന്നു. എന്നാല്‍ 1967 വരെ ജനറല്‍ സെക്രട്ടറിയായി ദീനദയാല്‍ജി സംഘടനയുടെ ചുക്കാനേന്തി. കോഴിക്കോട് 1967 ല്‍ സമ്മേളനം നടത്താനുള്ള ഒരുക്കങ്ങളെല്ലാം നടത്തും മുന്‍പ് അദ്ദേഹം വലിയൊരു വിജയ ദൗത്യം നിര്‍വഹിച്ചു. കോണ്‍ഗ്രസിനെതിരെ ഉത്തരേന്ത്യയില്‍ രാഷ്ട്രീയ സഖ്യത്തിന് രൂപം നല്കി. സോഷ്യലിസ്റ്റ് നേതാവ് കര്പൂരിഠാക്കൂറായിരുന്നു ഒപ്പം. ബീഹാറില്‍ സിപിഐയും കൂട്ടിനുണ്ടായി. അവിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനസംഘത്തില്‍ തന്നെ ചിലര്‍ക്ക് വിയോജിപ്പ്. ബല്‍രാജ് മാധോക്കായിരുന്നു പ്രസിഡന്റ്. തര്‍ക്കം കോഴിക്കോട് സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് വിട്ടു. പ്രതിനിധികളില്‍ 95 ശതമാനവും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ അനുകൂലിച്ചു.
ആറ് സംസ്ഥാനങ്ങളില്‍ സംയുക്ത വിധായക്ദള്‍ സര്‍ക്കാര്‍ രൂപീകരിച്ച് കോണ്‍ഗ്രസിന് ബദല്‍ ഉയര്‍ത്തിയ ആവേശമായിരുന്നു ജനസംഘം പ്രതിനിധികള്‍ക്കെല്ലാം. അതിന് നേതൃത്വം നല്കിയ ദീനദയാല്‍ജിക്ക് പൂച്ചെണ്ടുകളുടെ പ്രവാഹം. ആ സമ്മേളനത്തിലാണ് ദീനദയാല്‍ജി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.
ജനങ്ങളുടെ മോചനത്തിന് കമ്മ്യൂണിസം എന്ന ചിന്ത ഏറിവരുന്ന കാലമായിരുന്നു അത്. മറ്റൊരു കൂട്ടം കാപ്പിറ്റലിസമാണ് പ്രശ്നം പരിഹാരമെന്നും വിശ്വസിച്ചു. ഇതു രണ്ടുമല്ല, ഹ്യൂമനിസമാണ് വേണ്ടതെന്ന് വിശ്വസിച്ച് ദീനദയാല്‍ജി ഏറെ പ്രയത്നിച്ചാണ് ബദല്‍ ആശയത്തിന് രൂപംനല്കിയത്. 13-ാം സമ്മേളനം ഏകാത്മമാനവദര്‍ശനം എന്ന ആ തത്വസംഹിത ചര്‍ച്ച ചെയ്തെങ്കിലും കോഴിക്കോട് സമ്മേളനമാണത് അംഗീകരിച്ചത്. ആ തത്വസംഹിത പരക്കെ അംഗീകരിക്കപ്പെട്ടു. മനുഷ്യന്റെ സര്‍വതോമുഖമായ പുരോഗതി ലക്ഷ്യമിടുന്നതാണത്.
ഗ്രാമങ്ങളെ ഉദ്ധരിക്കാനും ഉല്പാദനം ജനപങ്കാളിത്തത്തോടെ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന തത്വസംഹിത, ഗാന്ധിജിയുടെ സ്വപ്നങ്ങളോട് ഏറെ സാമ്യമുള്ളതാണ്. 51 വയസ്സ് മാത്രമായിരുന്നു അന്ന് ദീനദയാല്‍ജിക്ക്. 49 വര്‍ഷത്തിനുശേഷമാണ് വീണ്ടും കോഴിക്കോട് ദേശീയ സമ്മേളനത്തിന് ജനസംഘത്തിന്റെ പിന്മുറക്കാര് ഒത്തുചേരുന്നത്. 1967 ല്‍ ദേശീയതലത്തിലും കേരളത്തിലും സംഭവിച്ചതിന്റെ ആവര്‍ത്തനം. അന്ന് ആറ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടതെങ്കില് ഇപ്പോള്‍ അവരുടെ സ്ഥിതി ദയനീയമാണ്. കേന്ദ്രഭരണം പോയി. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണമില്ല. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. ബിജെപി ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷം നേടി. ശക്തമായ സഖ്യകക്ഷികളുടെ പിന്തുണയും. 15 സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയ പാര്‍ട്ടി, രാജ്യമെമ്പാടും പടര്‍ന്ന് പന്തലിച്ചു. തിളക്കമാര്‍ന്ന ആ വിജയശില്പിയാണ് ഇന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ.
ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ വിജയരഥത്തിലേറ്റിയ അമിത്ഷായ്ക്ക് വയസ്സ് 52 . രണ്ട് വര്‍ഷമേ പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടായുള്ളൂ.ഗുജറാത്തില്‍ മൂന്നുതവണ നിയമസഭാംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കി. 11 കോടി അംഗങ്ങളാണിന്ന് ബിജെപിക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കി ബിജെപിയെ മുന്നിലെത്തിച്ച അമിത്ഷാ ലോകത്തില്‍ തന്നെ ശ്രദ്ധേയ വ്യക്തിത്വമായി. ദീനദയാല്‍ജി അവിവാഹിതനാണെങ്കില്‍ കുടുംബസ്ഥനാണെന്ന വ്യത്യാസമേ അമിത്ഷായ്ക്കുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: