തിരുവനന്തപുരം: തസ്തിക നിര്‍ണയമോ ശമ്പളമോയില്ലാതെ ജോലി ചെയ്തുവരുന്ന 3500 ഓളം വരുന്ന പുതിയ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ നടത്തുന്നു.
ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ച 2014ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിയമിതരായ അധ്യാപകരാണ് സമരത്തിനൊരുങ്ങുന്നത്. 2014 ജൂലൈ 31 ലെ ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്ത് 2014 നവംബര്‍ 24 നാണ് അധ്യാപകരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഈ സ്കൂളുകളിലും അധിക ബാച്ചുകളിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരുന്ന അധ്യാപകര്‍ക്ക് തസ്തിക നിര്‍ണയം നടത്താത്തതാണ് ശമ്പളം നല്‍കാനുള്ള തടസം. ഏപ്രില്‍ 30നകം തസ്തിക നിര്‍ണയത്തിനുള്ള പോരായ്മകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല.
തുടര്‍ന്നാണ് സമരത്തിന് തയാറെടുക്കുന്നതെന്ന് കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തസ്തിക സൃഷ്ടിക്കുക എന്ന ആവശ്യത്തിനൊപ്പം ആര്‍ഡിഡി വെരിഫിക്കേഷന് റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ച് നല്‍കുക, വേതനം നല്‍കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു. തസ്തിക നിര്‍ണയ വിഷയത്തില്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ സ്കൂളുകളും ബാച്ചുകളും അടച്ചിട്ടുകൊണ്ട് അനിശ്ചിതകാല സമരം ചെയ്യുമെന്നും അധ്യാപകരുടെ പ്രതിനിധികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് കെ.എസ്. സുനിമോന്, ഇര്‍ഷാദ് പനോളി, എസ്എസ് അഭിലാഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: