കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. സാഗര തീരത്ത് മനുഷ്യ സാഗരം തീര്‍ക്കുന്ന തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനായി വന്വേദിയാണ് ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് സമ്മേളനം.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തിനെത്തുന്നതിനാല് പ്രത്യേക സംവിധാനങ്ങളാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേദിയും പരിസരവും നിരവധി തവണ സുരക്ഷാ സേനാംഗങ്ങള്‍ പരിശോധിച്ചു. എസ്പിജിക്കൊപ്പമുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സമ്മേളന നഗരിയും വേദിയും പരിശോധിച്ചു. പ്രധാനമന്ത്രിക്ക് വേദിയിലേക്കെത്തുന്നതിനായി പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്. പ്രസംഗിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് പ്രസംഗപീഠവും എസ്പിജി സംഘം തയ്യാറാക്കിയിട്ടുണ്ട്. വേദിയും പരിസരവും സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ്.
കടല്‍ത്തീരത്ത് കോസ്റ്റ് ഗാര്‍ഡും കസ്റ്റംസും സംയുക്തമായി പരിശോധന നടത്തി. കേരള പോലീസിന്റെ വന്‍ സംഘവും സമ്മേളന നഗരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
86 അടി നീളവും 40 അടി വീതിയുമുള്ള വേദി കേരളീയ വാസ്തുശില്പ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ജനസംഘം അദ്ധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായ, മുതിര്‍ന്ന ബിജെപി നേതാക്കളായ എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവരുടെ ചിത്രങ്ങള്‍ വേദിയുടെ പശ്ചാത്തലത്തിലുണ്ട്. കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം, എന്നീ കലാരൂപങ്ങളും പശ്ചാത്തലത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വേദിയുടെ പിന്നില്‍ രണ്ട് എല്‍ഇഡി ചുവരുകളുമുണ്ടാകും.
വിപുലമായ ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂന്നുലക്ഷം വാട്സിന്റെ ശബ്ദക്രമീകരണങ്ങളാണുള്ളത്. വെളിച്ചത്തിനായി എഴുനൂറോളം എംഎച്ച്. ലൈറ്റുകളും 600 ഓളം ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ സമ്മേളനം വീക്ഷിക്കുന്നതിനായി 15 എല്‍ഇഡി ചുവരുകളുണ്ട്. സമ്മേളന വേദിക്ക് തൊട്ടുപിറകിലായി പ്രത്യേകം വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. സമ്മേളന നഗരിയുടെ സുരക്ഷാ ചുമതല സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ്.
അഞ്ചു ലക്ഷത്തിലധികം പേര് റാലിക്ക് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ആതിഥേയ ജില്ലയായ കോഴിക്കോട് നിന്ന് മൂന്നുലക്ഷത്തിലധികം പേര് പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ അറിയിച്ചു.
കോഴിക്കോടിനു പുറമെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും റാലിക്കെത്തും. റാലിക്കെത്തുന്ന പ്രവര്‍ത്തകര്‍ക്ക് നഗരിയില്‍ പ്രവേശിക്കുന്നതിനും പാര്‍ക്കിംഗിനുമായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാലിക്കെത്തുന്നവര്‍ മൂന്നുമണിക്ക് മുമ്പായി സമ്മേളന നഗിരിയില്‍ പ്രവേശിക്കണമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: