കോഴിക്കോട്: ബിജെപി ഫാഷിസ്റ്റ് ആണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈന്‍, 18 ന് സമാപിച്ച കേന്ദ്ര കമ്മറ്റി യോഗം, വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടു. യെച്ചൂരിക്ക്, അതോടെ, പുറത്തേക്കുള്ള പാത ഒരുങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം, അനാവശ്യമായി ഒരു ജനറല്‍ സെക്രട്ടറി ഉന്തിക്കൊണ്ട് നടക്കുന്ന നയം നിരസിക്കപ്പെട്ടാല്‍, ജനറല്‍ സെക്രട്ടറി പുറത്തുപോകണം.
സാധാരണ അതുണ്ടാവുക പാര്‍ട്ടി കോണ്‍ഗ്രസിലാണെങ്കിലും, അങ്ങനെ അല്ലാതെയും, പി.സി. ജോഷി, ബി.ടി. രണദിവെ, ഇഎംഎസ് എന്നിവരുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇഎംഎസിനെ പാര്‍ട്ടി ശിക്ഷിച്ച് കേരളത്തില്‍ വിശ്രമിക്കാന്‍ അയയ്ക്കുകയായിരുന്നു എന്ന സത്യവും മുന്‍ ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യ അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു എന്ന വസ്തുതയും അധികമാരും ശ്രദ്ധിച്ചതല്ല.
പൊളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷമില്ലാത്ത യെച്ചൂരി, ഇങ്ങനെ ഒരു ലൈന്‍ കൊണ്ടുനടന്നത് ബുദ്ധിയായിരുന്നില്ല. എസ്. രാമചന്ദ്രന് പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള തീരുമാനം അന്ന് പിബി മാറ്റിയതുതന്നെ, യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ഭീഷണിക്കു മുന്നില്‍ പതറിയിട്ടായിരുന്നു.
ബിജെപി ഫാഷിസ്റ്റല്ല എന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ലൈന്‍ കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജിക്കൊരുങ്ങിയ വിഷയത്തിനൊപ്പം, ബിജെപി ഫാഷിസ്റ്റല്ല എന്ന കാരാട്ടിന്റെ ലൈനിനൊപ്പം നില്‍ക്കേണ്ട എന്ന തീരുമാനവും പിണറായി വിജയന്, അസാധാരണമായി, പിബി, കേന്ദ്ര കമ്മറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി.
കാരാട്ട്, ബുദ്ധിപൂര്‍വം ജൂലൈയിലെയും സപ്തംബറിലെയും കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ക്ക് മുന്‍പാണ്, മാധ്യമങ്ങളെ ഉപയോഗിച്ച്, ബിജെപി ഫാഷിസ്റ്റല്ല എന്ന് വ്യക്തമാക്കിയത്. ”ബിജെപിക്ക് പിന്‍ബലം നല്കുന്ന ആര്‍എസ്എസ് ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നു എന്നു കരുതി, ബിജെപി ഫാഷിസ്റ്റ് പാര്‍ട്ടി അല്ല” എന്നാണ് കാരാട്ട് രണ്ടുവട്ടവും പറഞ്ഞത്. ജൂലൈയില്‍ കാരാട്ട് പറയാന്‍ കാരണം, അന്നത്തെ കേന്ദ്ര കമ്മറ്റി, ബംഗാളില്‍ യെച്ചൂരി കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യത്തെപ്പറ്റി ചര്‍ച്ച ചെയ്യും എന്നതിനാല്‍ ആയിരുന്നു. ബംഗാളിലെ സഖ്യം അബദ്ധമാണെന്ന് വിലയിരുത്തിയ അന്നത്തെ യോഗം, തെറ്റുതിരുത്താന്‍ ബംഗാള്‍ ഘടകത്തോട് ആവശ്യപ്പെട്ടു.അതുകഴിഞ്ഞ് രണ്ടാമത്തെ അടിയാണ്, ഇപ്പോള്‍ യെച്ചൂരിക്ക് കിട്ടുന്നത്. ഇത്, കാരാട്ടിന് ബിജെപിയുടെ ദേശീയ നേതൃത്വവുമായി ബന്ധമുള്ളതുകൊണ്ടാണെന്ന വ്യാഖ്യാനം, യെച്ചൂരി സംഘം വ്യാപകമാക്കിയിട്ടുണ്ട്.
കാരാട്ടിന് ആഗ്രഹമുണ്ടാകാമെങ്കിലും, ബിജെപി നേതൃത്വത്തിന് ഇത്തരം ബുദ്ധിപരമായ പാപ്പരത്തമില്ല എന്ന സത്യം, ബിജെപി നേതൃത്വത്തിനെങ്കിലും അറിയാം. കാരാട്ട് ജൂലൈയില്‍ പറഞ്ഞതില്‍നിന്നും, ഇപ്പോള്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ‘നിങ്ങള്‍ ശത്രുവിനെ അറിയുക’ എന്ന ശീര്‍ഷകത്തില്‍ എഴുതിയതില്‍ നിന്നും, കാരാട്ടിന്റെ ലക്ഷ്യം ബിജെപി അല്ല, യെച്ചൂരിയാണെന്ന് വ്യക്തം. ‘നിങ്ങള്‍ ശത്രുവിനെ അറിയുക’ എന്നതിലെ ‘നിങ്ങള്‍’, യെച്ചൂരി ആയിരിക്കണമല്ലോ.
കോണ്‍ഗ്രസിന്റെ കൂടെനില്‍ക്കണോ, ബിജെപിയെ തോല്‍പ്പിക്കണോ എന്നീ രണ്ടു ചോദ്യങ്ങളാണ്, 1964ലെ പിളര്‍പ്പിന്റെ കാലത്തെന്നപോലെ, ഇപ്പോള്‍ സിപിഎമ്മിന് മുന്നിലുള്ളത്. ഫാഷിസ്റ്റ് പോലുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നേ 2000ല്‍ തിരുവനന്തപുരത്ത് നടന്ന പ്രത്യേക പ്ലീനം വിലയിരുത്തിയിട്ടുള്ളൂ എന്നും, അത് ബിജെപിക്ക് ബാധകമല്ല എന്നുമാണ് കാരാട്ടിന്റെ വ്യാഖ്യാനം. മോദി സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയുണ്ടാകാം, എന്നാല്‍ ഫാഷിസ്റ്റ് അല്ല.
എന്നാല്‍, മുപ്പതുകളിലെ ജര്‍മനിയോടാണ്, ബിജെപി ഭരണത്തിലെ ഭാരതത്തെ യെച്ചൂരി ഉപമിച്ചത്. ഫാഷിസ്റ്റ് ഹിന്ദുരാഷ്ട്രമാണ് ബിജെപി ലക്ഷ്യം എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. തീവ്ര ദേശീയത, ഹിറ്റ്ലര്‍ ഫാഷിസത്തിന് ഉപയോഗിച്ചപോലെ, ബിജെപിയും ഉപയോഗിക്കുന്നു എന്നും യെച്ചൂരി വാദിക്കുന്നു. ഈ വാദം, കോണ്‍ഗ്രസിന് വാതില്‍ തുറക്കലായി കാരാട്ട് ചേരി കാണുന്നു. ആ വാതില്‍ കൊട്ടിയടയ്ക്കുകയാണ്, ബിജെപി ഫാഷിസ്റ്റല്ല എന്നുപറയുക വഴി, കാരാട്ട് ചെയ്തത്. ബിജെപിയും കോണ്‍ഗ്രസും വലതുപക്ഷ പ്രമാണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു എന്നാണ്, ഈ ചേരി ആരോപിക്കുന്നത്. ഇരുകക്ഷികള്‍ക്കും, ഒരേ സാമൂഹ്യ, സാമ്പത്തിക താല്പര്യങ്ങളാണ്. അതുകൊണ്ട്, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുകൊണ്ടല്ല, ബിജെപിയെ വെല്ലുവിളിക്കേണ്ടത്.
രണ്ട് കാരണങ്ങള്‍ കൊണ്ടാണ്, കാരാട്ട് ചേരി, ന്യൂനപക്ഷമായ യെച്ചൂരിച്ചേരിയുടെ മെക്കിട്ടു കയറിയത്. ഒന്ന്: ബംഗാള്‍ സഖ്യം-അതു നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു.
രണ്ട്: ഉത്തര്‍പ്രദേശ്. അവിടെ ബിജെപിക്ക് എതിരെ, യെച്ചൂരി, കോണ്‍ഗ്രസുമായും മുലായത്തിന്റെ സമാജ്വാദി പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കുമെന്ന് കാരാട്ട് ചേരി കരുതുന്നു. ബിജെപി ഇതര, കോണ്‍ഗ്രസിതര ധാരണകളാണ്, ചേരിക്ക് വേണ്ടത്.
ആ അടിയാണ് ജനം കണ്ടത്. അതില്‍, ബിജെപിക്ക് കാര്യമില്ല, കാണാന്‍ രസമുണ്ട് എന്നല്ലാതെ, ഉത്തര്‍പ്രദേശില്‍ എവിടെയാണ്, മാര്‍ക്സിസ്റ്റ് പാര്‍ട്ടി?
കേന്ദ്ര കമ്മറ്റിയില്‍ തോറ്റമ്പിയ യെച്ചൂരി, ലൈന്‍ മാറ്റാനുള്ള ശ്രമവും നടത്തുന്നുണ്ട്. കേന്ദ്ര കമ്മറ്റിക്കുശേഷം, 20 ലെ ‘ഹിന്ദു’വിന്റെ പത്താം പേജില്‍, യെച്ചൂരി പറഞ്ഞതിന്റെ ശീര്‍ഷകം, ”ഗവണ്മെന്റ് സാങ്കേതികമായി ഫാഷിസ്റ്റല്ല” എന്നാണ്; ആ ‘സാങ്കേതികം’ കൂടി യെച്ചൂരി കളഞ്ഞാല്‍, അദ്ദേഹം കാരാട്ടാവും-24 കാരറ്റ്!
ഇങ്ങനെ ഉന്നത നേതാക്കള്‍ ലൈന്‍ മാറ്റുക പാര്‍ട്ടിക്ക് ശീലമാണ്. പി.ജെ. ജോസഫിനോട് ഇടതു മുന്നണിയില്‍ വരാം എന്ന് ഇഎംഎസ് ചേരി സമ്മതിച്ചശേഷം, ചെങ്ങന്നൂരില്‍ രോഗിയായ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. കുഞ്ഞച്ചന്റെ വീട്ടില്‍ ‘അവെയ്ലബ്ള്’ സെക്രട്ടേറിയറ്റ് ചേര്‍ന്ന് ആ തീരുമാനമെടുത്തപ്പോള്‍, അച്യുതാനന്ദന് ഉടക്കി, ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിതിനെ രംഗത്തിറക്കി, പാരവച്ചു. അപ്പോഴാണ്, ഇഎംഎസ് ലൈന്‍ മാറ്റി, ”ജോസഫ് പള്ളിയെ തള്ളിപ്പറഞ്ഞാല്‍ എടുക്കാം” എന്ന് ഇടന്തടിച്ചത്. ഏത് ക്രിസ്ത്യാനിയാണ്, പള്ളിയെ തള്ളിപ്പറയുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: