കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവെന്ന് ബിജെപി. കഴിഞ്ഞ മൂന്നു മാസത്തെ ഭരണത്തില്‍ സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ വ്യാപക ആക്രമണമാണ് നടത്തുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് കുറ്റപ്പെടുത്തി. അക്രമികളെ പിന്തുണയ്ക്കുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ മുഖ്യ പ്രതിപക്ഷത്തിന്റെ സ്ഥാനമേറ്റെടുത്ത് ബിജെപി പ്രവര്‍ത്തിക്കുമെന്നും ദേശീയ ഭാരവാഹി യോഗ തീരുമാനം വിശദീകരിച്ച് രാംമാധവ് പറഞ്ഞു.
ജനലക്ഷങ്ങള്‍ അണിനിരക്കുന്ന പൊതുപരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ബിജെപി ദേശീയ കൗണ്‍സിലിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് മൂന്നിന് കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയിലെത്തും. കെ.ജി. മാരാര്‍ നഗറില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള അഞ്ചു ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പൊതുപരിപാടി സംസ്ഥാനത്തെ ബിജെപിയുടെ വിജയക്കുതിപ്പിന് നാഴികക്കല്ലാകും.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒമ്പത് മുഖ്യമന്ത്രിമാര്‍, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍, പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും. അഞ്ചുമണിക്ക് പ്രധാനമന്ത്രി പ്രസംഗിക്കും. തുടര്‍ന്ന് പഴയകാല പ്രവര്‍ത്തകരും അടിയന്തരാവസ്ഥയില്‍ ജയില്വാസമനുഷ്ടിച്ചവരും പങ്കെടുക്കുന്ന സ്മൃതി സന്ധ്യയില്‍ പ്രധാനമന്ത്രിയും അമിത് ഷായും പങ്കെടുക്കും.
ദേശീയ ഭാരവാഹി യോഗം ഇന്ന് രാവിലെ 10 മണിക്ക് സമാപിക്കും. സ്വപ്ന നഗരിയിലെ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ നഗറില്‍ ഉച്ചയ്ക്ക് 12 മണിക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രദര്‍ശനി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് സ്വപ്ന നഗരിയില്‍ ദേശീയ അധ്യക്ഷനും പ്രധാനമന്ത്രിയും ചേര്‍ന്ന് പതാക ഉയര്‍ത്തുന്നതോടെ കൗണ്‍സിലിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: