കൊട്ടാരക്കര: മകനും മരുമകളും തന്നെ സ്വന്തം വീട്ടില്കയറ്റുന്നില്ലെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്നതായും കുളക്കട പൂവറ്റൂര്‍ കിഴക്ക് തെക്കേപുത്തന്‍ വീട്ടില്‍ ശാരദാമ്മ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരാതി പരിഹരിച്ച് വനിതാ സിഐ വീട്ടില്‍കൊണ്ട് വിട്ടിട്ടും അവര്‍ മടങ്ങിയശേഷം പുറത്താക്കിയതായും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും 70 വയസുകാരിയായ അമ്മ പറഞ്ഞു.
വിധവയായ ശാരദാമ്മയുടെ പേരിലുള്ള പതിനെട്ട് സെന്റ് പുരയിടവും വീടും മകനായ ശിവകുമാറും മരുമകളായ മണിയമ്മയും കൈയ്യടക്കി വച്ചിരിക്കുകയാണ്. രോഗിയായ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിക്കലില്‍ താമസിക്കുന്ന മകളും മരുമകനുമാണ് ചികിത്സാ ചെലവുകള്‍ വഹിച്ചതും പരിചരിച്ചതുമെല്ലാം. ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയപ്പോള്‍ മരുമകളും മകനും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് പുത്തൂര്‍ പോലീസില്‍ പരാതി നല്കി. ഇരുകൂട്ടരെയും എസ്ഐ വിളിപ്പിക്കുകയും കഴിഞ്ഞ പതിനഞ്ചിന് മുന്‍പായി മകനും മരുമകളും വീടൊഴിഞ്ഞ് വൃദ്ധയ്ക്ക് നല്‍കണമെന്ന് എസ്ഐ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതില്‍പ്രകാരം കഴിഞ്ഞദിവസം സാധനങ്ങളുമായി വീട്ടിലെത്തിയ വൃദ്ധയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കൊട്ടാരക്കര വനിത സിഐക്ക് പരാതി നല്കി. സിഐ ഇവരെയും കൂട്ടി വീട്ടിലെത്തുകയും വീട്ടില്‍ പ്രവേശിപ്പിക്കുകയും ഉണ്ടായി.
എന്നാല്‍ സിഐ മടങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ വൃദ്ധയെ പിടിച്ച് പുറത്താക്കി കതകടച്ചു. ഈ വിവരം പുത്തൂര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്നും വൃദ്ധ പറഞ്ഞു. രാത്രിയില്‍ വീടിന്റെ പുറത്ത് കഴിഞ്ഞ ഇവരെ മകള്‍ പിന്നീട് കൂട്ടികൊണ്ട് പോവുകയായിരുന്നു. തന്റെ ദു:സ്ഥിതി പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ പോലും തയ്യാറാകുന്നില്ലെന്നും വൃദ്ധ ആരോപിച്ചു .കശുവണ്ടി ഫാക്ടറിയില്‍ പോയി ജോലി നോക്കി നിത്യവൃത്തി കഴിഞ്ഞിരുന്ന തനിക്ക് വീഴ്ചയില്‍ തോളെല്ല് പൊട്ടിയതുകൊണ്ട് ജോലിക്ക് പോകാന്‍ കഴിയില്ലന്നും നീതി ലഭ്യമാക്കണമെന്നുമാണ് ഈ അമ്മയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: