കൊല്ലം: വരുംതലമുറക്ക് ജീവിതസാഹചര്യം ഒരുക്കാന്‍ ജനകീയ മുന്നേറ്റത്തിലൂടെ ജലസംരക്ഷണത്തിന് തയ്യാറാവണമെന്ന് മന്ത്രി മാത്യൂ ടി.തോമസ് പറഞ്ഞു. കഴുതുരുട്ടിയാറിന് കുറുകെ നിര്‍മിച്ച തടയണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലസ്രോതസുകളുടെ നാടായ കൊല്ലത്ത് ജലദൗര്‍ലഭ്യം നേരിടുന്നത് ദൗര്‍ഭാഗ്യകരമാണ്. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കുറ്റം പറഞ്ഞ് രക്ഷപെടാമെങ്കിലും കാടിനെയും നാടിനെയും ചൂഷണം ചെയ്യുന്ന മനസ്ഥിതിക്ക് മാറ്റംവരാതെ ഇതിന് പരിഹാരമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനംമന്ത്രി കെ.രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ഖാദര്‍, വൈസ് പ്രസിഡന്റ് വിജയമ്മ ലക്ഷ്മണന്, ജില്ലാ പഞ്ചായത്തംഗം കെ.ആര്.ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.സുനിത, കെ.എന്‍.മനോജ്, വാര്‍ഡംഗം പ്രിയ മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു. മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രഞ്ചി പി.കുര്യന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ജലസേചന വകുപ്പ് നബാര്‍ഡിന്റെ ധനസഹായത്തോടു കൂടി 1.75 കോടി രൂപ ചെലവഴിച്ചാണ് തടയണ നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: