തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മന്ത്രി കെ.രാജുവിന്റെ വാഹനം തടഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനവും സംഘര്‍ഷത്തില്‍ കലാശിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷം മൂലം പൊതുജങ്ങള്‍ ബുദ്ധിമുട്ടി.
ഡീന്‍ കുര്യാക്കോസിന്റെ അഞ്ച് ദിവസം നീണ്ടു നിന്ന അനിശ്ചിതകാല സമരപ്പന്തലിന് മുന്നിലൂടെ കടന്നു പോയ മന്ത്രി കെ.രാജുവിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. സമരക്കാരെ മാറ്റാനുള്ള പോലീസിന്റെ ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തതോടെ ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി.
നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലിലേക്കെത്തി. നേതാക്കള്‍ മടങ്ങിപ്പോയതിന് ശേഷം യൂത്ത് കോണ്‍ഗ്രസുകാര്‍ പിന്നെയും നിരത്തിലിറങ്ങി. ഇതോടെ എം.ജി റോഡില്‍ ഗതാഗത തടസവും ഉണ്ടായി. പിന്നാലെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങളുമായി എത്തി. സര്‍ക്കാര്‍ അനുകൂല പോസ്റ്ററുകള്‍ വലിച്ചുകീറി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം മുടങ്ങി. ഉച്ചയ്ക്ക് സെക്രട്ടേറിയറ്റില്‍ നിന്നും പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കണ്ണൂരില്‍ മന്ത്രി കെ.കെ ശൈലജയ്ക്ക് നേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: