കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി മഴവെള്ളം വെറും പാഴ്വെള്ളമല്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി ശില്‍പ്പശാലയും ഏകാംഗനാടകവും നടന്നു. ജലസമൃദ്ധി, നല്ല കുടിവെളളം എന്ന വിഷയത്തിലായിരുന്നു ശില്‍പ്പശാല.
സ്വന്തമായി ഒരു തുള്ളി ശുദ്ധജലം പോലും ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും ഭാവിതലമുറയെ വരള്‍ച്ചയിലേക്ക് തള്ളിവിടാതെ കുടിവെള്ളം സംരക്ഷിക്കാന്‍ ഇനിയും നമുക്ക് കഴിയുമെന്ന് ശില്‍പ്പശാലയില്‍ വിഷയം അവതരിപ്പിച്ച കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ബാബുമാത്യു പറഞ്ഞു. മഴയാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്സ്. കേരളീയരില്‍ 70 ശതമാനവും ഇന്നും ആശ്രയിക്കുന്നത് കിണര്വെള്ളത്തെയാണ്. 39,000 ച കിമീയിലായി 60 ലക്ഷം തുറന്ന കിണറുകള്‍ ഉള്ള കേരളത്തില്‍ മഴവെള്ളക്കൊയ്ത്ത് എളുപ്പമാണെന്നും ഗ്രാമങ്ങള്‍ തോറും വീടുകള്‍ തോറും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ള സംഭരണത്തിനായുള്ള ബോധവത്ക്കരണം കുട്ടികളില്‍ നിന്ന് തന്നെ ആരംഭിക്കുന്നതാണ് ഉചിതമാകുകയെന്നും ബാബുമാത്യു അഭിപ്രായപ്പെട്ടു.
കൃത്യമായ മഴലഭ്യത ഉള്ള കേരളത്തില്‍ വരള്‍ച്ച ഇല്ലാതിരിക്കാന്‍ പെയ്ത്തുവെള്ളം പരമാവധി സംരക്ഷിക്കപ്പെടണമെന്ന് ശില്‍പ്പശാലയില്‍ അധ്യക്ഷം വഹിച്ച ശാസ്ത്രസാഹിത്യ പരിക്ഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.ഗംഗാധരന് അഭിപ്രായപ്പെട്ടു. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കണമെന്നും ഭരണകൂടത്തിനൊപ്പം ജനങ്ങളും കൈകോര്‍ത്താല്‍ ജലസമൃദ്ധി കേരളത്തിന് തിരിച്ചുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍കരീം സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: