കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശം. ഇന്നലെ രാവിലെ എട്ടരയോടെയാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി കാവിന്മൂല, പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി ഭാഗങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പത്തോളം വീടുകള്‍ക്ക് കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. കാവിന്മൂലയിലെ പരിമടത്തില്‍ വിനോദിന്റെ വീട് തേക്ക് മരം കടപുഴകി വീണ് പൂര്‍ണമായും തകര്‍ന്നു. പരിസരത്തെ കരിയാടന്‍ വേണു, പയ്യമ്പള്ളി രവി, എടക്കുഴി വാസു, പരി മടത്ത് രാജന്, പൊനോന് അച്ചുതന്, കോട്ടായി സതി എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പരിസരത്തെ കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണാണ് മിക്ക വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. കാറ്റില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം താറുമാറായി. ചെറുവാഞ്ചേരിക്കടുത്ത പൂവ്വത്തൂര്‍ മണിയാറ്റയിലെ പുത്തന്‍പറമ്പില്‍ സുഗതന്, സുചിത്ര നിവാസില്‍ കമല, ജാനകി നിവാസില്‍ അശോകന്, കുറുക്കാട് രാജീവന് എന്നിവ രുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഏതാനും വാഹനങ്ങള്‍ക്കും മരം വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചില വീടുകളുടെ മേല്‍ക്കൂരയും ഓടുകളും പറന്നുപോയി. ചെറുവാഞ്ചേരി മേഖലയില്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ മുന്‍ കൃഷിമന്ത്രി കെ.പി.മോഹനന്, പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി.ബാലന്, പഞ്ചായത്ത് മെമ്പര്‍ റോബര്‍ട്ട് വെള്ളാംവെള്ളി, വില്ലേജ് ഓഫീസ് അധികൃതര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: