രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തനിക്ക് വഴികാട്ടിയ പി. പരമേശ്വരനെ കണ്ടപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് രാമന്‍പിള്ള ഓര്‍മകളില്‍ മുഴുകി. 1967 ലെ ജനസംഘം സമ്മേളനത്തില്‍ പങ്കെടുത്തവരെ ആദരിക്കാനൊരുക്കിയ സ്മൃതി സന്ധ്യയ്ക്കായി കോഴിക്കോട്ടെത്തിയതായിരുന്നു ഇരുവരും.
കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറ പാകിയത് പി. പരമേശ്വരനാണെന്ന് രാമന്‍പിള്ള പറഞ്ഞു. 1957 മുതല്‍ 67 വരെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന പരമേശ്വനാണ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ജനസംഘം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ബിജെപിയുടെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറയിടുകയും ചെയ്തത്. 1967 ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തിന്റെ സമാപനത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയാണ് പരമേശ്വരനെ ദേശീയ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. പിന്നീട് ദേശീയ വൈസ് പ്രസിഡന്റായി. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ ജനസംഘം പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ അദ്ദേഹം ദീനദയാല്‍ നല്കിയ സൈദ്ധാന്തിക അടിത്തറ ജനസംഘം പ്രവര്ത്തകരിലെത്തിക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചു.
1977 മുതര്‍ 82 വരെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നപ്പോള്‍ ഇത് കൂടുതല്‍ വ്യാപ്തി കൈവരിച്ചുവെന്നും രാമന്‍പിള്ള പറഞ്ഞു. പരമേശ്വര്‍ജി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. ആദ്യം പാലക്കാട്ടും പിന്നീട് കോഴിക്കോട്ടും പ്രവര്‍ത്തിച്ചു.
1967 ലെ ജനസംഘം സമ്മേളനത്തിനെത്തിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരടക്കമുള്ള പ്രതിനിധികള്‍ സ്കൂളുകളിലായിരുന്നു താമസിച്ചിരുന്നത്. ഒടുവില്‍ സ്കൂളുകള്‍ പ്രതിനിധികളെക്കൊണ്ട് നിറഞ്ഞ് സ്ഥലമില്ലാതായപ്പോള്‍ പ്രത്യേക തീവണ്ടികളില്‍ വന്ന പ്രതിനിധികള്‍ ആ വണ്ടിയില്‍ തന്നെയാണ് താമസിച്ചത്, രാമന്‍പിള്ള അനുസ്മരിച്ചു.
ബിജെപിയുടെ ഈ ദേശീയ കൗണ്‍സില്‍ കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാന നാഴികക്കല്ലായി മാറും. നരേന്ദ്രമോദിയുടെ വരവോടെ രാജ്യമൊട്ടാകെ പുതിയ ചൈതന്യം പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: