കൊച്ചി: മൂന്ന് പതിറ്റാണ്ടോളം നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് വിരാട് വിരമിക്കലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച കൊച്ചിയില്‍ നിന്ന് യാത്രതിരിക്കും. ഒക്ടോബര്‍ പത്തിനുള്ളില്‍ മുംബൈയിലെത്തുന്ന വിരാടില്‍ നിന്ന് നാവിക പതാകയും ദേശീയപതാകയും താഴ്ത്തും. തുടര്‍ന്ന് നാവികസേനയുടെ പുസ്തകത്തില്‍ നിന്ന് ഐഎന്‍എസ് വിരാടിന്റെ പേര് നീക്കും. ഇതോടെ കപ്പല്‍ സേനയുടെ ഭാഗമല്ലാതാകും. 56 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള വിരാട് അതോടെ ചരിത്രത്തിലേക്ക്.
കഴിഞ്ഞ 29 വര്‍ഷമായി ഇന്ത്യന്‍ പതാകയുമായി രാജ്യം കാത്ത യുദ്ധക്കപ്പല്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ പക്കല്‍ നിന്നാണ് വാങ്ങിയത്. അവിടെ 27 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യന്‍ നേവിയുടെ ഭാഗമായത്. 56 വര്‍ഷം സേവിച്ച യുദ്ധക്കപ്പല്‍ എന്ന റെക്കോഡും വിരാടിനാണ്.
എഞ്ചിന് ഇല്ലാത്തതിനാല്‍ മുംബൈയിലേക്ക് കപ്പല്‍ വലിച്ചുകൊണ്ടാണ് പോവുക. ഒരുപക്ഷേ ഇത്രയും വലിയ കപ്പല്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് തന്നെ ലോകത്താദ്യമാകും.
നാവികസേനയുടെ എല്ലാ ഓപ്പറേഷനുകൡലും വിരാട് പ്രധാന പങ്ക് വഹിച്ചിരുന്നതായി ക്യാപ്റ്റന്‍ പുനിത് ഛദ്ദ പറഞ്ഞു. സേനയുടെയും രാജ്യത്തിന്റെയും വികാരമാണ് വിരാട്. ഇതിന്റെ 22-ാമത്തെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. കപ്പല്‍ മ്യൂസിയമാക്കുന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത് യുദ്ധവിമാനങ്ങളും അനുബന്ധ സാമഗ്രികളും വഹിക്കാന്‍ ശേഷിയുള്ള വിരാട് 27 തവണ ലോകം ചുറ്റി. ശ്രീലങ്കന്‍ സമാധാന ശ്രമത്തിലും (ഓപ്പറേഷന് ജൂപ്പിറ്റര്‍) കാര്‍ഗില്‍ യുദ്ധത്തിലും (ഓപ്പറേഷന് വിജയ്) പ്രധാന പങ്ക് വഹിച്ചു. 227 മീറ്റര്‍ നീളമാണ് കപ്പലിനുള്ളത്. 200 ഓഫീസര്‍മാരുള്‍പ്പെടെ 1500 പേര് കപ്പലില്‍ ജോലിചെയ്തിരുന്നു.ഒരു ചെറിയ നഗരത്തിന് ആവശ്യമുള്ള 9 മെഗാവാട്ട് വൈദ്യുതി വിരാടില്‍ ഉല്പാദിപ്പിക്കുന്നുണ്ട്.
വിരാടില്ലെങ്കില് തരേന്ദറുമില്ല
വിരാടില്ലെങ്കില് താനുമുണ്ടാകില്ലെന്ന് തരേന്ദര് പി. സിംങ്. 24 വര്‍ഷമായി വിരാടില്‍ ബോയിലര്‍ റൂം ഇന്‍ ചാര്‍ജായി ജോലിചെയ്യുകയാണ് തരേന്ദര്. വിരാട് നാവികസേനയുടെ ഭാഗമല്ലാതാകുന്ന ദിവസം തരേന്ദര് വിടുതല്‍ വാങ്ങി നാട്ടിലേക്ക് മടങ്ങും.
ഇനി അഞ്ചുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്. പക്ഷേ വിരാടിലല്ലാതെ മറ്റൊരു കപ്പലില്‍ നിന്നുള്ള വിരമിക്കല്‍ ചിന്തിക്കാന്‍ പോലും തരേന്ദറിന് കഴിയില്ല. ലക്നോ സ്വദേശിയായ തരേന്ദര് നാട്ടിലേക്ക് മടങ്ങാനുള്ള മാനസിക തയ്യാറെടുപ്പിലാണ്. വിരാടിനെക്കുറിച്ച് 5 കവിതകള്‍ തരേന്ദര് രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: