കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്സില്‍ 56 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന ശക്തമായ നിലയില്‍. 9 വിക്കറ്റ് കയ്യിലിരിക്കെ ലീഡ് 215 റണ്‍സ് ലീഡ്. 64 റണ്‍സുമായി മുരളി വിജയും 50 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ക്രീസില്‍. ആദ്യ ഇന്നിങ്സിലും ഇരുവരും അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു.
ഇന്നലെ ഒന്നിന് 152 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച കിവികള്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. 93 റണ്‍സിന് ഒമ്പത് വിക്കറ്റുകളും നഷ്ടപ്പെട്ടാണ് 262 റണ്‍സിന് എല്ലാവരും പുറത്തായത്. 56 റണ്‍സുമായി ബാറ്റിങ്ങ് ആരംഭിച്ച ടോം ലാഥമാണ് ആദ്യം മടങ്ങിയത്. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ റോസ് ടെയ്ലര് പൂജ്യനായി ജഡേജക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി.
അടുത്ത ഊഴം വില്യംസണിന്റെ. ടോപ്സ്കോററായ നായകന് 75 റണ്‍സെടുത്ത് അശ്വിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ലൂക്ക് റോഞ്ചിയും (38) സാന്റ്നറും (32) ചേര്‍ന്ന് സ്കോര്‍ 200 കടത്തി. എന്നാല്‍ റോഞ്ചിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ അവര്‍ 5ന് 219 എന്ന നിലയില്‍. പിന്നീട് സാന്റ്നറും വാറ്റ്ലിങ്ങും ചേര്‍ന്ന് സ്കോര്‍ 255-ല്‍ എത്തിച്ചു. സാന്റ്നറിനെ അശ്വിന് സാഹയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും തകര്‍ന്നു.
അതിനുശേഷമായിരുന്നു അവിശ്വസനീയ തകര്‍ച്ച. അവസാന അഞ്ച് വിക്കറ്റുകള്‍ വീണത് വെറും 7 റണ്‍സിനിടെ. ഒരു ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കിവികളെ തകര്‍ത്തത്. 95-ാം ഓവറിലാണ് ജഡേജ ക്രെയ്ഗ്, സോധി, ബൗള്‍ട്ട് എന്നിവരെ മടക്കി ഇന്ത്യക്ക് കളിയില്‍ മേല്‍ക്കൈ സമ്മാനിച്ചത്. പത്താമനായി വാറ്റ്ലിങ്ങിനെ അശ്വിന് സ്വന്തം പന്തില്‍ പിടികൂടിയതോടെ കിവി ഇന്നിങ്ങ്സിന് തിരശ്ശീല വീണു. ജഡേജ 73 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന് 93ന് മൂന്നെണ്ണം പിഴുതു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക് രാഹുലും മുരളിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 38 റണ്‍സെടുത്ത രാഹുലിനെ സോധിയുടെ പന്തില്‍ ടെയ്ലര് പിടികൂടി. പിന്നീട് വിജയും പൂജാരയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: