കോഴിക്കോട്: ബിജെപി പൊതുസമ്മേളനത്തിനായി സംസ്ഥാന പോലീസ് ഒരുക്കിയ ക്രമീകരണങ്ങള്‍ പാളി. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിക്ക് അര്‍ഹമായ മുന്‍കരുതല്‍ ഒരുക്കാന്‍ ആയില്ല. എല്‍.കെ. അദ്വാനിയും മുരളിമനോഹര്‍ജോഷി തുടങ്ങിയ ദേശീയ നേതാക്കള്‍ ഒരു മണിക്കൂറോളം ഗതാഗതകുരുക്കില്‍പെട്ട് പെരുവഴിയില്‍ കുടുങ്ങി. കേന്ദമന്ത്രിമാരില് പലരും പൊതുജനങ്ങള്‍ക്കൊപ്പം തിരക്കില്‍ തിക്കിതിരക്കിയാണ് പരിപാടി സ്ഥലത്തുനിന്നും പുറത്തുവന്നത്.
പരിപാടിയുടെ മാറ്റ് കുറയ്ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നുവെന്ന് സംശയമുണ്ടാക്കുന്നതായിരുന്നു ഇത്. ഗതാഗതം ക്രമീകരിച്ച് വിവിഐപികള്‍ക്ക് സുഗമയാത്ര നല്കാന് പോലീസ് തയ്യാറായില്ല. സാധാരണ ഇത്തരം പൊതുസമ്മേളനങ്ങള്‍ സമാപിച്ച് പ്രമുഖര്‍ പോയശേഷമേ പൊതുജനങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ അവസരം നല്കാറുള്ളു. എന്നാല്‍ ഇന്നലെ പ്രധാനമന്ത്രി പ്രസംഗിച്ചു തീരും മുമ്പ് പൊതുജനങ്ങളെ പുറത്തേയ്ക്ക് വിടുകയായിരുന്നു.
ഇതുമൂലം റോഡില്‍ വലിയ ജനകൂട്ടമുണ്ടായതിനാല് വിവിഐപികളുടെ വാഹനങ്ങള്‍ സമ്മേളന വേദിക്കരികിലേക്ക് കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. കുറേനേരം നേതാക്കള്‍ കാത്തിരുന്ന ശേഷം വാഹനങ്ങള്‍ എത്തി. അദ്വാനിയും ജോഷിയും മറ്റും കയറിയ വാഹനങ്ങള്‍ വാണ്ടും ജനതിരക്കില്‍ പെട്ടു. ഇവരുടെ വാഹനങ്ങളെ പുറത്തേക്ക് കൊണ്ടുപോവാനുള്ള ശ്രമം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നീട് എസ്പിജിക്കാര്‍ എത്തി ജനങ്ങളെ ഇരു വശത്തേക്കും തള്ളിമാറ്റി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
കേന്ദ്രമന്ത്രിമാര്‍ പൊതുജനങ്ങള്‍ക്കൊപ്പം സദസിന്റെ മുന്‍ നിരയിലായിരുന്നു ഇരുന്നത്. ഇവരെ പ്രത്യേകമായി പുറത്തേക്കിറക്കികൊണ്ടുപോകാമായിരുന്നു. അത് ഉണ്ടായില്ല. ജനക്കൂട്ടത്തിനൊപ്പം തിക്കിതിരക്കി ഏറെ ദൂരം മന്ത്രിമാര്‍ക്കും നടക്കേണ്ടി വന്നു. പരിപാടി സുഗമമായി നടത്താതിരിക്കാന്‍ ചിലകേന്ദ്രങ്ങളുടെ ശ്രമമുണ്ടായതായി ആരോപണമുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും പാസ് നല്‍കുന്നകാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു. പാര്ട്ടിപരിപാടിയയാതിനാല് ബിജെപി നല്കുന്ന പാസ് മതിയെന്ന് തീരുമാനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തങ്ങള്‍ വിതരണം ചെയ്യുന്ന പാസ് വേണമെന്ന് പിആര്‍ഡി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചതര്ക്കം പാസ് സമയത്ത് വിതരണം ചെയ്യുന്നതിന് തടസ്സമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: