കോഴിക്കോട്: സിപിഎം അക്രമങ്ങള്‍ ധാരാളമായി നടക്കുന്ന കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്മൃതി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.
നിയമസമാധാനം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന് നേരിട്ട് ഇടപെടാന്‍ സാധ്യമല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാരിനാകും. അതു നല്‍കേണ്ടതാണ്. കണ്ണൂര്‍ ജില്ലയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ നടക്കുന്നത് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമാണെങ്കില്‍ ഇവിടെ നടക്കുന്നത് മാര്‍ക്സിസ്റ്റ് അക്രമമാണ്. കാശ്മീരില്‍ ദേശീയതക്കെതിരെയുള്ള അക്രമമാണ് നടക്കുന്നതെങ്കില്‍ ഇവിടെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് നടക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് വലിയൊരു മാറ്റത്തിന് കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം നാന്ദി കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ടീയ രംഗത്തുണ്ടാകുന്ന മാറ്റം മറ്റു മേഖലകളിലും മാറ്റം വരുത്തും. ബിജെപിയുടെ സാമ്പത്തിക വീക്ഷണം വിശാല അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഈ സമ്മേളനം കാരണമാകും. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തുണ്ടായ ദേശീയമായ മാറ്റം, ആ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ ഈ സമ്മേളനംകൊണ്ട് സാധിക്കും.
കേരളത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി വളര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ നിയമസഭയില്‍ കിട്ടിയിട്ടുള്ള പ്രാതിനിധ്യം അതിന് തെളിവാണ്. അതില്‍ നിന്ന് ഒരു കുതിച്ചുചാട്ടം ആവശ്യമായിരിക്കുന്നു. മറ്റു രാഷ്ട്രീയപാര്‍ട്ടികളെ അപേക്ഷിച്ച് ദേശീയതക്ക് ഊന്നല്‍ നല്കുന്ന പ്രസ്ഥാനമാണ് ബിജെപി. ബിജെപിയുടെ വളര്‍ച്ച ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: