പാറശ്ശാല: പരശുവയക്കല് പൊന്നംകുളത്തിനു സമീപം ദുര്‍ഗന്ധം വമിക്കുന്ന മാലിന്യശേഖരവുമായി വാഹനം. കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനം നിര്‍ത്തിയശേഷം ഡ്രൈവര്‍ മുങ്ങി. രാവിലെ പരശുവയ്ക്കലും പരിസരത്തും ദുര്‍ഗന്ധം കാരണം വീട്ടിനു പുറത്തു ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ജനങ്ങള്‍. പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മാലിന്യവുമായെത്തിയ വാഹനം പൊന്നംകുളത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തില്‍ നിന്നും മലിനജലം ഒഴുകുകയും ചെയ്തിരുന്നു.
രാത്രി സമയത്ത് മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ വഴിയോരത്തിട്ടിട്ട് പോകുന്നതു പതിവാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാറശ്ശാല പോലീസ് സ്ഥലത്ത് എത്തി വാഹനം പരിശോധിച്ചു. വാഹനത്തിലെ മാലിന്യം ഇടിച്ചക്കപ്ലാമൂട്ടിലെ മോട്ടോര്‍ വാഹന പരിശോധന കേന്ദ്രത്തിനു സമീപത്തുള്ള കെഎസ്ആര്‍ടിസി വസ്തുവില്‍ കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത്തരത്തില്‍ നിരവധി തവണ ദുര്‍ഗന്ധം പരത്തുന്ന മാലിന്യവുമായി എത്തിയ വാഹനം ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
വാഹന ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യുമ്പോള്‍ മാലിന്യം തിരുവനന്തപുരത്ത് കശാപ്പു ശാലകളില്‍ നിന്നും തമിഴ്നാട്ടിലെ ജൈവവള ഫാക്ടറികളിലേക്കാണ് കൊണ്ടു പോകുന്നത്. അസഹനീയമായ ദുര്‍ഗന്ധം വമിക്കുമെന്നതിനാല്‍ അഞ്ചു മണി കഴിഞ്ഞാല്‍ തമിഴ്നാട് ചെക്പോസ്റ്റ് അധികൃതര്‍ ഇത്തരം വാഹനങ്ങളെ കടത്തിവിടാറില്ല. ഇത്തരത്തില്‍ വാഹനം തടയപ്പെടുമ്പോഴാണ് വാഹനം റോഡരികില്‍ ഉപേക്ഷിച്ച് മുങ്ങുന്നത്. ഇതിനു ശേഷം രാത്രിയെത്തി വാഹനവുമായി തമിഴ് നാട്ടിലേക്ക് പോവുകയാണ് പതിവ്. സ്ഥിരമായി എത്തുന്ന ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കാതെ പിഴചുമത്തി വിടുന്നത് കാരണമാണ് ഇവര്‍ വീണ്ടും ഇത്തരത്തില്‍ മാലിന്യവാഹനം ജനവാസ മേഖലകളില്‍ ഉപേക്ഷിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: