കോഴിക്കോട്: ഭാരതം ദീനദയാല്‍ജിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോഴിക്കോട് തളി സാമൂതിരി ഹൈസ്കൂളില്‍ നടന്ന സ്മൃതി സന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാല ജനസംഘ പ്രവര്‍ത്തകരെയും അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തവരെയും ആദരിക്കാനായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തിയത്.
ദരിദ്രരുടെയും, ദളിതരുടെയും ദുഃഖിതരുടെയും അവശതകള്‍ പരിഹരിക്കാനുള്ള പ്രയത്നമാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അവസാന വരിയിലെ അവസാന വ്യക്തിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് ദീനദയാല്‍ജി മുന്നോട്ടുവെച്ചത്. ഭാരതം ലോകത്തിന്റെ നെറുകയിലെത്തുക എന്ന സ്വപ്നം നമുക്ക് സാക്ഷാത്കരിക്കേണ്ടതുണ്ട്. അതിനായി ബിജെപിയുടെ ഓരോ പ്രവര്‍ത്തകനും ഏതെങ്കിലും ഒരു പ്രവര്‍ത്തനവുമായി മുന്നോട്ടുപോകണമെന്നാണ് ദീനദയാല്‍ജി ജന്മശതാബ്ദിയില്‍ ലക്ഷ്യമാക്കേണ്ടത്. പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് പഴയ തലമുറയിലെ പ്രവര്‍ത്തകര്‍ പ്രേരണ നല്കുന്നു. പഴയ തലമുറയിലെ പ്രവര്‍ത്തകരുടെ തപസ്യയും ത്യാഗവും സമര്‍പ്പണവും പുതിയ തലമുറയുടെ ഉത്സാഹവും സംഗമിക്കുന്ന പുതിയ പ്രവര്‍ത്തന ശൈലി സ്വായത്തമാകണം.
ഒരു മുനിസിപ്പാലിറ്റിയില്പ്പോലും വിജയിക്കുമെന്ന പ്രതീക്ഷയില്ലാത്ത കാലത്ത് ഒരാദര്‍ശത്തിനും വിചാരത്തിനും വേണ്ടി തപസ്സു ചെയ്ത തലമുറയുടെ നേട്ടമാണ് ഇന്നത്തെ ബിജെപിയുടെ വളര്‍ച്ചയും വിജയവും. അവിശ്രമം പരിശ്രമിച്ചതിന്റെ ഫലമാണിത്. ആ തലമുറയുടെ ആശീര്‍വാദവും അനുഗ്രഹവും എന്റെ പ്രവര്ത്തനത്തിനുണ്ടാവണം. അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരണം.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ സാങ്കേതിക രീതികളിലൂടെ അത്തരം ആഗ്രഹങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. അത് നമ്മുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പുതിയ ലക്ഷ്യബോധവും ദൗത്യ ബോധവും നല്‍കും. അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായതിനു ശേഷം നിരവധി പരിപാടികളും പൊതുയോഗങ്ങളും പ്രവര്‍ത്തക സമ്മേളനങ്ങളും നടന്നിട്ടുണ്ടെങ്കിലും ചിരസ്മരണീയവും ആവേശദായകവും പ്രേരണാദായകവുമായ പരിപാടിയാണിത്. മനസ്സിന് ആഹ്ലാദം നല്കുന്ന അന്തരീക്ഷമാണിത്. അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, പി. നാരായണന്, വൈക്കം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.പരമേശ്വരന്, നളിന്‍കുമാര്‍ കട്ടീല്‍ എം.പി, കുമ്മനം രാജശേഖരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി.സി. മോഹനന്, സി.കെ. പത്മനാഭന്, പി. എം. വേലായുധന്, ടി.കെ. പത്മനാഭന്, എ.പി. രാമചന്ദ്രന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
1967 ലെ ജനസംഘം ദേശീയ സമ്മേളനത്തിന്റെ സ്മരണിക ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും അടിയന്തരാവസ്ഥ തടവുകാരനുമായ പി. രാജന് നല്കി പ്രകാശനം ചെയ്തു.
എം. ശ്രീഹരി വരച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമ്മ ഹീര ബെന്നിന്റെയും ചിത്രം പി. പരമേശ്വരന് നരേന്ദ്രമോദിക്ക് നല്കി. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പ്രക്ഷോഭം നടത്തിയവരും അറസ്റ്റ് വരിച്ചവരുമായ നിരവധി പേര് സംഗമത്തില്‍ പങ്കെടുത്തു. ആദ്യകാല ജനസംഘം പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ചടങ്ങിനെ അവിസ്മരണീയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: