കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന വന്പാന്മസാല ശേഖരം പിടികൂടി. സ്ത്രീ പിടിയില്‍.
കഴിഞ്ഞദിവസം രാത്രികാല പരിശോധനക്കിടയില്‍ തമിഴ്നാട്ടില്‍ നിന്നും കായംകുളത്തേക്ക് പോകുന്ന ബസില്‍ നിന്നുമാണ് പത്തനാപുരം കുണ്ടയം സ്വദേശിയായ നബീസയെ പാന്‍മസാലയുമായി പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ശേഷം കേരളത്തിലെ നിരോധനം മുതലെടുത്ത് വന്‍വിലക്ക് വില്ക്കാന് എത്തിച്ചതാണ് പാന്‍മസാല.
വിദ്യാര്‍ത്ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയുമാണ് ഇവര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ശനമായ പരിശോധനകളില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുമെന്ന ധാരണയാകും സ്ത്രീകളെ പാന്‍മസാല കടത്തുന്നതിന് ഉപയോഗിക്കുന്നതെന്നാണ് നിഗമനം. 500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വിലയുണ്ട്.
ഇവര്‍ക്കെതിരെ നിയമാനുസരണം കേസെടുത്ത് പിഴ ഈടാക്കി. ബിഗ്ഷോപ്പര്‍ ബാഗുകള്‍ക്കുള്ളില്‍ പാന്‍മസാല പാക്കറ്റുകള്‍ ഒളിപ്പിച്ചശേഷം പച്ചക്കറികള്‍ നിരത്തി അതി വിദഗ്ദ്ധമായ രീതിയിലായിരുന്നു കടത്ത്. പരിശോധനകള്‍ക്ക് എക്സൈസ് സിഐ ജെ.താജുദ്ദീന്‍കുട്ടി, ഇന്‍സ്പെക്ടര്‍ ജി.വിനോദ്, പ്രിവന്റീവ് ഓഫീസര്‍ വിനോദ് ആര്.ജി, സിബി സിറിള്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: