കോഴിക്കോട്: മുസ്ലിംകള് വോട്ട് ബാങ്കല്ലെന്നും അവരെ തുല്യരായി കണ്ട് ശാക്തീകരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുസ്ലിംകളെ ബഹിഷ്ക്കരിക്കുകയോ പ്രശംസിക്കുകയോ അല്ല, പരിഷ്ക്കരിക്കുകയാണ് വേണ്ടതെന്ന, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ വാക്കുകള്‍ മോദി ആവര്‍ത്തിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗ വേദിയില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്, എല്ലാവരെയും തുല്യരായി കാണുന്നതാണ് ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും നയമെന്നും മോദി പറഞ്ഞു.
ദീനദയാല്‍ ജന്മശതാബ്ദി വര്‍ഷത്തില്‍ ബദല്‍ രാഷ്ട്രീയം രാജ്യത്തിനാവശ്യമാണ്. ഭാരതീയ ജനസംഘത്തെ മനസിലാക്കാന്‍ അന്നു പരാജയപ്പെട്ടവര്‍ ഇന്ന് ബിജെപിയെ അറിയുന്നതിലും പരാജയമാണ്. മതേതരത്വത്തെ വികൃതമായി ചിത്രീകരിക്കുന്നു. സമൂഹത്തിലെ അന്തിമ വ്യക്തിയിലും എത്തിച്ചേരുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞു. കൊലപാതക രാഷ്ട്രീയക്കാരെ വെറുതെ വിടാനാകില്ല. മുഴുവന്‍ ഭാരതവും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കും. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയശ്രദ്ധയിലെത്തിച്ച് ചര്‍ച്ച ചെയ്യണം. സിപിഎം ആക്രമണത്തില്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്ന പ്രവര്ത്തകന് തന്നെ കാണാന്‍ വന്നകാര്യം പ്രധാനമന്ത്രി വിവരിച്ചു.
സര്‍ക്കാര്‍ ദരിദ്രര്‍ക്കൊപ്പമാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന റോഡിന്റെ പേര് ജനകല്യാണ്‍ മാര്‍ഗ് എന്നാക്കി. ഇതെല്ലാം നല്കുന്ന സന്ദേശം, പാര്‍ട്ടിയും സര്‍ക്കാരും പാവപ്പെട്ടവര്ക്കൊപ്പമാണെന്നാണ്.
ബിജെപിയെ മികച്ച കേഡര്‍ പാര്‍ട്ടിയും; ഒപ്പം ബഹുജന പാര്ട്ടിയുമാക്കിത്തീര്ക്കണം. പാര്‍ട്ടി അംഗങ്ങളായ 11 കോടി പേരെ മികച്ച കേഡര്‍മാരാക്കി മാറ്റണം. ഇതിലൂടെ ഭാരത രാഷ്ടീയ രംഗത്തിന്റെ മുഖച്ഛായ മാറ്റാം. ദീനദയാല്‍ജി ജന്മശതാബ്ദി വര്‍ഷത്തില്‍ എല്ലാ പ്രവര്‍ത്തകരും നേതാക്കളും കുറെക്കാലത്തേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകരാകണം. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ പൂര്‍ണ്ണസമയ പാര്‍ട്ടി പ്രവര്‍ത്തകരാകണം.
സ്വാതന്ത്ര്യ ശേഷം രാഷ്ട്രീയ നിലവാരം വന്‍തോതില്‍ ഇടിഞ്ഞത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ആദര്‍ശത്തില്‍ ഉറച്ചു നില്ക്കാന് ബിജെപിക്ക് സാധിച്ചു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ബാധിച്ച രോഗം പകരാതെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: