കൊച്ചി: വ്യക്തിവാദത്തിന്റെയും അസ്തിത്വവാദത്തിന്റെയും ഈ കാലഘട്ടത്തില്‍ ലോകത്തെ നയിക്കാന്‍ ഭാരതത്തിനു മാത്രമേ സാധിക്കൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രണ്ടുദിവസമായി എറണാകുളം ഭാസ്കരീയത്തില്‍ നടന്നുവരുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ശിബിരത്തിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ള ചിന്താധാരകള്‍ ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ആത്മാവിനെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ചിന്തിച്ചത് ഭാരതീയരാണ്. എല്ലാവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ചതും ഭാരതം തന്നെ. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ചിന്താധാരകളെയും അംഗീകരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ദുരഭിമാനവും ഭയവും മൗലികവാദത്തെ വളര്‍ത്തുന്നു.
കാശ്മീരിലെ യുവാക്കള്‍ കല്ലെറിയുന്നവരായതിനു കാരണം അവരെ തെറ്റായ രീതിയില്‍ നയിച്ചതുകൊണ്ടാണ്. യുവാക്കള്‍ ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നവരാണ്.
അവരെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ ശ്രമമുണ്ടാകണം. ജീവിതവിജയം നേടുകയെന്നതു മാത്രമല്ല അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ യുവാക്കള്‍ക്ക് സാധിക്കണം. ഭാരതം ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രമാണെന്നും സമന്വയത്തിന്റെ സന്ദേശമാണ് നമുക്ക് ഉയര്ത്തിക്കാട്ടാനുള്ളതെന്നും അതിനായി യുവാക്കള്‍ പരിശ്രമിക്കണമെന്നും മോഹന്‍ ഭാഗവത് വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് വന്നിയരാജന്‍, കേരള പ്രാന്തംസംഘ ചാലക് പി.ഇ.ബി. മേനോന്, അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. നാരായണന് എന്നിവര്‍ സംബന്ധിച്ചു.
കേരളത്തിലെ 37 സംഘജില്ലകളില് നിന്നായി തെരെഞ്ഞെടുത്ത 1321 വിദ്യാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: