ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു വന്‍ അഴിമതികൂടി പുറത്തായി. ലേലമൊഴിവാക്കി 100 സ്വകാര്യ, പൊതുമേഖലാ കമ്പനികള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുവഴി ഖജനാവിന് 10.6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കി. 2004-2009 കാലഘട്ടത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി അരങ്ങേറിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനായിരുന്നു അന്ന് കല്‍ക്കരി വകുപ്പിന്റെ ചുമതല.
വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കല്‍ക്കരി ബ്ലോക്ക് ആരംഭിച്ചതിനെക്കുറിച്ചുള്ള കരട് റിപ്പോര്‍ട്ടിലാണ് യുപിഎ സര്‍ക്കാരിന് കടുത്ത തലവേദനക്ക് വഴിയൊരുക്കുന്ന നഷ്ടക്കണക്കുകള്‍ സിഎജി പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ വിലനിലവാരം അനുസരിച്ച് 2011 മാര്‍ച്ച് 31 വരെ 6.31 ലക്ഷം കോടി രൂപയുടെ കൊള്ളലാഭമാണ് (പൊതുമേഖലാ സ്ഥാപനങ്ങള്‍ 3.37 ലക്ഷം കോടിയും സ്വകാര്യ വ്യക്തികള്‍ 2.94 ലക്ഷം കോടിയും) കമ്പനികള്‍ ഉണ്ടാക്കിയിരിക്കുന്നതത്രെ. ഇപ്പോഴത്തെ വിലയനുസരിച്ച് ഇത് 10.67 ലക്ഷം കോടി രൂപ വരുമത്രെ. (പൊതുമേഖലാ സ്ഥാപനങ്ങള്‍ 5.88ലക്ഷം കോടിയും സ്വകാര്യ വ്യക്തികള്‍ 4.79 ലക്ഷം കോടിയും). ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയില്‍ സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതുവഴിയുണ്ടായ വന്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് ഒരു വര്‍ഷത്തിനുശേഷമാണ് കല്‍ക്കരി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സിഎജി പരസ്യപ്പെടുത്തിയിരിക്കുന്നത്.
കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് വഴിതെളിച്ചു. റിപ്പോര്‍ട്ട് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ഒച്ചപ്പാടില്‍ സഭ സ്തംഭിച്ചു. ലോക്സഭ ഇന്നലെ സമ്മേളിച്ചയുടന്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ബിജെപി, ജനതാദള്‍ (യു) അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സര്‍ക്കാരിന്റെ ദുര്‍മുഖം പുറത്തായതായി അവര്‍ ചൂണ്ടിക്കാട്ടി. അംഗങ്ങള്‍ ശാന്തരാകാന്‍ വിസമ്മതിച്ചതോടെ സ്പീക്കര്‍ മീരാകുമാര്‍ സഭ നിര്‍ത്തിവെച്ചു.
രാജ്യസഭയിലും സമാന രംഗങ്ങള്‍ അരങ്ങേറി. ചോദ്യോത്തര വേള സസ്പെന്റ് ചെയ്ത് കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകാശ് ജാവ്ദേക്കര്‍ (ബിജെപി) നോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ചെയര്മാന് ഹമീദ് അന്‍സാരി. ഒരു പത്രത്തിന്റെ കോപ്പികളുയര്ത്തിയും അംഗങ്ങള്‍ ബഹളം തുടര്‍ന്നു. പത്രങ്ങളും ബാനറുകളും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പറ്റില്ലെന്നും അന്‍സാരി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും രാജ്യസഭയില്‍ സന്നിഹിതനായിരുന്നു. കുംഭകോണം അരങ്ങേറുമ്പോള്‍ കല്‍ക്കരിവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നുവെന്ന് ജാവ്ഡെക്കര്‍ ചൂണ്ടിക്കാട്ടി. ബഹളത്തിനിടെ ചെയര്മാന് 15 മിനിറ്റ് സഭ നിര്‍ത്തിവെച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും സമാന രംഗങ്ങള്‍ ആവര്‍ത്തിച്ചതോടെ ഉച്ചവരെ നടപടികള്‍ നിര്‍ത്തിവെച്ചു.
അനധികൃതമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിനെക്കുറിച്ച് കോടതി നിരീക്ഷണത്തോടെ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ച തട്ടിപ്പുകാരുടെ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പ്രകാശ് ജാവ്ഡെക്കര്‍ പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു. ലേലം കൂടാതെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
വന്‍ കുംഭകോണങ്ങള്‍ പരാമര്‍ശിക്കവെ (സിഡബ്ല്യൂജി കുംഭകോണം 70,000 കോടി, 2 ജി തട്ടിപ്പ്: 1.76 ലക്ഷം കോടി, കല്‍ക്കരി കുംഭകോണം: 10.67 ലക്ഷം കോടി) ആകാശം മുതല്‍ പാതാളംവരെ സകലയിടങ്ങളിലും തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.
2006 ല്‍ കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനായി സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നെങ്കിലും 2010 വരെ അത് പാസാക്കാന്‍ തയ്യാറായില്ല. 73 ബ്ലോക്കുകളിലായി 17 ബില്യണ്‍ ടണ്‍ കല്‍ക്കരി ശേഖരമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
നേരത്തെ, സഭ നിര്‍ത്തിവെച്ച ശേഷം സ്പീക്കര്മീരാകുമാര് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റെയില്‍വേബജറ്റ്, പൊതുബജറ്റ് എന്നിവയിലുള്ള ചര്‍ച്ച സുഗമമായി നടത്താന്‍ തീരുമാനമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച് ഉറപ്പുനല്‍കി.
വന്‍ കുംഭകോണം പുറത്തായതോടെ പ്രശ്നം നിസാരവല്‍ക്കരിക്കാനും കേന്ദ്രം ശ്രമം തുടങ്ങി. പുറത്തുവന്നിരിക്കുന്നത് സിഎജിയുടെ റിപ്പോര്‍ട്ടല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവകാശപ്പെട്ടു. പ്രതിപക്ഷം ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ അദ്ദേഹം സ്വമേധയാ പ്രസ്താവന നടത്തുകയായിരുന്നു. പ്രശ്നം പാര്‍ലമെന്റിനെ ഇളക്കിമറിച്ചതോടെ സിഎജി നടത്തിയ ചില പരാമര്‍ശങ്ങളും ശ്രദ്ധേയമായി. റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമാണെന്നും കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്തില്‍ പറഞ്ഞു.
അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ടിനുള്ള കരട്പോലും ആയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: