ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്ത കേസ് വിചാരണ നവംബര്‍ 14ന്.
ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 16 ദിവസമാണ് വിചാരണ. 106 സാക്ഷികളുണ്ട്. സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവര്‍ പ്രേമം നടിച്ച് പീഡിപ്പിച്ചതാണ് ആത്മഹത്യക്കു കാരണം. എട്ടു വര്‍ഷം കഴിഞ്ഞാണ് വിസ്താരം. 2008 നവംബര്‍ 17നാണ് അമ്പലപ്പുഴ ഗവ.മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥിനികളായ ജൂലി വര്‍ഗീസ് (17), വേണി വേണുഗോപാല്‍(17), അനിലാബാബു(17) എന്നിവര്‍ ജീവനൊടുക്കിയത്.
കാണാതായ കുട്ടികളെ രാത്രി ക്ലാസുമുറിക്കുള്ളില് വിഷം കഴിച്ച് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളെ സംശയിച്ചിരുന്നു. അമ്പലപ്പുഴ പോലീസും തുടര്‍ന്ന് ഡിവൈഎസ്പിയും കേസ് അന്വേഷിച്ചെങ്കിലും പ്രേമനൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് കേസ് തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സിപിഎം നേതാക്കളും പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായിറങ്ങിയിരുന്നു.
ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ബിജെപിയും രംഗത്തെത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി സഹപാഠികളെ അറസ്റ്റ് ചെയ്തു. ലൈംഗികമായി പീഡിപ്പിച്ചതും തുടര്‍ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടി പറഞ്ഞു.
പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്ന ചിലരെ രാഷ്ട്രീയ, മതനേതൃത്വങ്ങള്‍ ഇടപെട്ട് രക്ഷിച്ചു. വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടിയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: