ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ഐഎസ്ആര്‍ഒയിലൂടെ ഭാരതം വീണ്ടും ചരിത്രമെഴുതി. തദ്ദേശീയമായി നിര്‍മിച്ച കാലാവസ്ഥാ ഉപഗ്രഹം സ്കാറ്റ്സാറ്റ്-ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിച്ചു. ഇവയില്‍ വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. പിഎസ്എല്‍വി സി-35 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഭാരതത്തിന് ഇത്തരമൊരു നേട്ടം.
ഇന്നലെ രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചു. 17 മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്കാറ്റ്സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെ ഭ്രമണപഥത്തില്‍ എത്തിച്ചു. ആദ്യഘട്ടം വിജയം. കാലാവസ്ഥാ നിരീക്ഷണത്തിനും സമുദ്രപഠനത്തിനുമായാണ് സ്കാറ്റ്സാറ്റ്. 120 കോടി രൂപ ചെലവ്.
തുടര്‍ന്ന് രണ്ടാം ഘട്ടം. വീണ്ടും കുതിച്ചുയര്‍ന്ന് 639 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ബാക്കി ഏഴ് ഉപഗ്രഹങ്ങളെയും സുരക്ഷിതമായി എത്തിച്ചു. 11.25ന് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. ആകെ സമയമെടുത്തത് രണ്ടു മണിക്കൂര്‍ 13 മിനിറ്റ്. ആദ്യമായാണ് ഐഎസ്ആര്‍ഒ ഇത്രയും ദൈര്‍ഘ്യമേറിയ വിക്ഷേപണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: