ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി. എസ്. താക്കൂറിനെതിരെ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന്റെ കുറിപ്പ്.
സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിച്ചിരുന്നു. ഈ സമയത്ത് ധവാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. ചീഫ് ജസ്റ്റിസ്, ധവാനെതിരെ രോഷത്തോടെ ചില പരാമര്‍ശങ്ങള്‍ നടത്തി. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കോടതി, മെയ് മാസം മുതല്‍ പരോളില്‍ കഴിയുന്ന റോയിയേയും രണ്ട് ഡയറക്ടര്‍മാരെയും കസ്റ്റഡിയില്‍ എടുക്കാനും ഉത്തരവിട്ടു.
ഇതേപ്പറ്റിയാണ്, ധവാന് കുറിപ്പില്‍ പറയുന്നത്. ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന് കുറിപ്പ് തയ്യാറാക്കുന്നത് അപൂര്‍വ്വ നടപടിയാണ്. ചീഫ് ജസ്റ്റിസിന് കോപം വന്നു. നീതി കന്യാസ്ത്രീ മഠങ്ങളിലെ പാതിവ്രത്യം പോലല്ല. അത് സാധാരണക്കാരന്റെ വിലയിരുത്തലും സഹിക്കേണ്ടതായുണ്ട്. ധവാന് കുറിച്ചു. ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ക്ക് വലിയ അധികാരങ്ങളുണ്ട്. അത് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കേണ്ടതുമുണ്ട്.
300 കോടി രൂപ അടച്ച സാഹചര്യത്തില്‍ റോയിയുടെ പരോള്‍ തുടരേണ്ടതാണെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായിരുന്നു. എന്നാല്‍ അതിനു പകരം രോഷാകുലനായി എന്റെ കക്ഷിയെ വീണ്ടും ജയിലിലടച്ചു.
കോപത്തിലാണ് അദ്ദേഹം ഉത്തരവിട്ടത്, അത് നീതിയല്ല, അനുചിതമാണ്. ധവാന് തുടര്‍ന്നു. 1970 മുതല്‍ ഞാന്‍ പഠിച്ച, 92 മുതല്‍ അനുവര്‍ത്തിക്കുന്ന നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനമാണ് കോടതിയില്‍ മാന്യമായി പെരുമാറാന്‍ എന്നെ പ്രേരിപ്പിച്ചത്. ധവാന് പറഞ്ഞു.
ധവാനു വേണ്ടി മാപ്പു പറഞ്ഞ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനോട്, ഒരഭിഭാഷകന് ജഡ്ജിമാരെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു.
ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്, നിങ്ങള്‍ക്ക് ജഡ്ജിമാരെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കാനാവില്ല, ഞങ്ങള്‍ ബഹുമാനം ചോദിച്ചുവാങ്ങുന്നില്ല, പക്ഷെ കോടതിയോട് അല്‍പ്പം ബഹുമാനം കാണിക്കണം, എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: