ന്യൂദല്‍ഹി: ലക്ഷ്കര്‍ ഭീകരവാദിയായിരുന്ന ഇസ്രത് ജഹാന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെട്ടുവെന്നാണ് ജൂണ്‍ 15ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കാണാതായ അഞ്ച് ഫയലുകളില്‍ ഒന്ന് മാത്രമാണ് കണ്ടെത്താനായത്.
ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് അയച്ച കത്തുകളും രണ്ട് സത്യവാങ്മൂലങ്ങളുമാണ് കാണാതായത്. ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.
2009ല്‍ യുപിഎ സര്‍ക്കാരില്‍ പി. ചിദംബംരം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഫയലുകള്‍ നഷ്ടപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ചിദംബരം തിരുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇസ്രത് ഭീകരവാദിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യത്തെ സത്യവാങ്മൂലം.
എന്നാല്‍ രണ്ടാമത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇതിന് തെളിവില്ലെന്ന് തിരുത്തി. ഇതോടെ ഗുജറാത്ത് സര്‍ക്കാരിനെതിരെ വ്യാജ ഏറ്റുമുട്ടലെന്ന പ്രചാരണമുണ്ടായി. ചിദംബരം ഇടപെട്ടാണ് തിരുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
2004ല്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രത്തിന് പുറമെ ജാവേദ് ഷെയ്ക്ക്, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നീ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: