കുറവിലങ്ങാട്: ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രിന്‍സിപ്പല്‍ എസ്ഐമാരുടെ കൂട്ടസ്ഥലം മാറ്റം മണ്ണ്-കഞ്ചാവ്-ലഹരിമരുന്ന് മാഫിയസംഘങ്ങളെ സഹായിക്കുവാനാണെന്നുള്ള ആരോപണം ശക്തമാകുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്ഐമാരെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ മറ്റ് ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റിയത്. ഇതിന് പിന്നില്‍ മാഫീയ സംഘങ്ങളും ഉന്നത രാഷ്ടിയ ബന്ദമുള്ളവരുമാണെന്നാണ് ആരോപണം ഉയരുന്നത്.
കടുത്തുരുത്തി, പാലാ, കുറവിലങ്ങാട്, രാമപുരം, മരങ്ങാട്ടുപള്ളി തുടങ്ങിയ പോലീസ് സ്റ്റേഷന് പരിധിയില്‍ പിടിമുറുക്കിയിരിക്കുന്ന മണ്ണ്- കഞ്ചാവ്-ലഹരിമരുന്ന് മാഫിയാസംഘങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് എസ്ഐമാരെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. വൈക്കം, പാലാ, കോട്ടയം ഡിവൈഎസ്പിമാരുടെ കീഴിലുള്ള ചില സിഐമാര്‍ മണ്ണ് മാഫിയാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവരാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും അവരെ മാറ്റാതെ മണ്ണ്, കഞ്ചാവ്, ലഹരിമരുന്ന് മാഫിയസംഘങ്ങള്‍ക്ക് എതിരെ ശക്തമായി നടപടിയെടുത്ത എസ്ഐമാരെയാണ് സിപിഐ നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്ന് സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ മണ്ണ് മാഫിയ പിടിമുറുക്കിയിരിക്കുന്ന കുറവിലങ്ങാട് സ്റ്റേഷനില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രിന്‍സിപ്പല്‍ എസ്ഐയെയാണ് ജില്ലാ പോലീസ് മേധാവിയുടെ അറിവോടെ സ്ഥലംമാറ്റപ്പെട്ടിരിക്കുന്നത്.
എസ്ഐമാരെ മാറ്റുന്നതുമൂലം പല സ്റ്റേഷനുകളിലും എസ്ഐമാര്‍ നേരിട്ടന്വേഷിക്കേണ്ട ഗൗരവമായ കേസുകള്‍ ഫയലില്‍ തന്നെ ഇരിക്കുകയാണ്. കുറവിലങ്ങാട്, രാമപുരം, കടുത്തുരുത്തി മേഖലകളിലെ മണ്ണ് മാഫിയാ സംഘങ്ങളുടെ അടുപ്പക്കാരായ സിപിഎമ്മുകാരുടെ അടുത്തയാളുകളാണ് പ്രിന്‍സിപ്പല്‍ എസ്ഐമാരായി നിയമിതരായിരിക്കുന്നതെന്നാണ് പോലീസ് സേനയിലെ ഒരു വിഭാഗം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: