ചങ്ങനാശേരി: പള്ളിയില്‍ പോയ വൃദ്ധയുടെ മാലപൊട്ടിച്ചോടിയ പ്രതിപിടിയില്‍. പുഴവാത് കന്യാകോണില്‍ തങ്കച്ചന്റെ മകന് ലെനീഷ് (അനി-32) ആണ് പിടിയിലായത്. ഇന്നലെ മെത്രാപ്പോലീത്തന്‍ പള്ളിയിലേക്ക് പോകുന്ന വഴിയില്‍ പള്ളിയുടെ പടിഞ്ഞാറേ നടയില്‍ വച്ച് പുഴവാത് അങ്ങാടി പുല്ലുകാട്ട് പറമ്പില്‍ വീട്ടില്‍ ചെറിയാന് ചാക്കോയുടെ ഭാര്യ ചിന്നമ്മ (68)യുടെ കഴുത്തില്‍ കിടന്ന മാലയാണ് പ്രതി പൊട്ടിച്ചത്. രാവിലെ ആറിനായിരുന്നു സംഭവം.
ചിന്നമ്മയുടെ കഴുത്തില്‍ കയറിപ്പിടിച്ച് ദേഹോപദ്രവം ചെയ്തതിനുശേഷമാണ് പ്രതി മാലപൊട്ടിച്ചുകൊണ്ടു പോയത്. പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് എസ്.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ പിടിക്കപ്പെടുമ്പോള്‍ കൈയ്യില്‍ കത്തിയും പ്ലെയറും ഉണ്ടായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഇലക്ട്രീഷനാണെന്നും ളായിക്കാട് വാടകയ്ക്ക് താമസിക്കുവാണെന്നും ലെനീഷ് പറഞ്ഞു. എന്നാല്‍ പ്രതി ഇലക്ട്രീഷനായി ജോലിക്കുപോയി വീടുകള്‍ മനസ്സിലാക്കിവെച്ചതിനുശേഷം പിന്നീട് മോഷണം നടത്തുന്നത് പതിവാണെന്നും, ഇയാളുടെ പേരില്‍ മുന്‍പും അടിപിടി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതലായി അന്വേഷിച്ചുവരികയാണെന്നും ചങ്ങനാശേരി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ ഷാജി, പ്രശാന്ത്, അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്തിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: