പണ്ഡിറ്റ് ദീന്‍ദയാല്‍ ജന്മശതാബ്ദി വര്‍ഷത്തെ ദരിദ്രരുടെ ഉന്നമനത്തിനായുള്ള വര്‍ഷമായി രാജ്യം മുഴുവന്‍ ആചരിക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടി ആഹ്വാനം ചെയ്യുന്നു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ കാണിച്ചുതന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് വികസിതവും നീതിയുക്തവുമായ ഭാരതം എന്ന നമ്മുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി ഒന്നിച്ച് പരിശ്രമിക്കാമെന്നാണ് പാര്‍ട്ടി ദൃഢപ്രതിജ്ഞ ചെയ്യുന്നത്. ഇവിടെ ഏറ്റവും താഴെക്കിടയിലെ വ്യക്തികളെപ്പോലും കണക്കിലെടുക്കേണ്ടതുണ്ട്.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മതാമാനവദര്ശനത്തിലൂന്നിയ ‘അന്ത്യോദയാ’ സിദ്ധാന്തങ്ങള്‍ക്കനുസൃതമായി ദരിദ്രരുടെ ഉന്നമനത്തിനായി പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും പാര്‍ട്ടി പറയാനാഗ്രഹിക്കുന്നത് .
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപനത്തിനുശേഷം അതിന്റെ പ്രവര്‍ത്തനശൈലിയെയും ഉദ്ദേശ്യത്തേയും കുറിച്ച് വ്യക്തമാക്കവെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ തന്റെ വീക്ഷണത്തെക്കുറിച്ച് വളരെ വ്യക്തതയോടെ മനസ്സിലാക്കിതന്നത് ഇതാണ്. ജനസംഘം സ്ഥാപിക്കപ്പെട്ടത് രാഷ്ട്രീയ വിടവ് നികത്താനായല്ല, ഭാരതത്തിന്റെ സംസ്കാരത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ദേശത്തിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാക്കാനാണ്.
ജനസംഘവും, അതിന്റെ അനന്തരാവകാശിയെന്ന നിലയില്‍ ഭാരതീയ ജനതാപാര്‍ട്ടിയും ദീന്ദായല്ജിയുടെ പ്രേരണാദായകമായ ജീവിതത്തെയും ആദര്‍ശങ്ങളെയും മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നതിനാല്‍ ദേശത്തിന്റെ രാഷ്ട്രീയ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞു. ഭാരതീയ ജനതാപാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട ഈ കര്‍ത്തവ്യം അത്യന്തം വിനയപുരസ്സരംതന്നെ സ്വീകരിച്ചിരിക്കുന്നു.
ഇത്തരത്തില്‍ സര്‍വ്വതോമുഖമായ ലക്ഷ്യം നേടിയെടുക്കാന്‍ ആദ്യംവേണ്ടത് സാമ്പത്തിക അസമത്വവും ഭേദഭാവങ്ങളും വൈഷമ്യങ്ങളും ഇല്ലാതാക്കുകയാണ് എന്ന വസ്തുത പാര്‍ട്ടി കണക്കിലെടുത്തിട്ടുണ്ട്..”എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം” എന്ന സങ്കല്‍പ്പത്തില്‍ സമത്വം, സ്വാതന്ത്ര്യം, അഭിമാനപൂര്‍ണ്ണമായ ജീവിതം എന്ന മഹത്തായ ലക്ഷ്യമാണ് വിഭാവനം ചെയ്യുന്നത്. അത് നേടിയെടുക്കാന്‍ ഈ വര്‍ഷം ദരിദ്രരുടെ ഉന്നമനവര്ഷമായി ആചരിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
നീണ്ടകാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള ഒരു പദ്ധതിയും സാധാരണക്കാരന്റെയും കഷ്ടതയനുഭവിക്കുന്നവരുടെയും കൈകളില്‍ സുതാര്യതയോടെ എത്തിയില്ല. ഇതിന്റെ ഫലമായി ഗ്രാമങ്ങളിലെ ദരിദ്രര്‍ തീരെ ദരിദ്രരരും, പട്ടണങ്ങളിലെ പിന്നാക്കവിഭാഗങ്ങളും ദളിതരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ദുര്‍ബല വിഭാഗങ്ങളും ചേരികളിലേക്കൊതുങ്ങുന്നതുമായ അവസ്ഥ വന്നു.
അവശ്യസൗകര്യങ്ങളായ സാമൂഹ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം, പാര്‍പ്പിടം, കുടിവെള്ളം, സ്വച്ഛത, ശുചിമുറി, ആരോഗ്യം വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാന്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വളരെയേറെ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ ബിജെപിയുടെ അന്ത്യോദയ പദ്ധതിയുമായി കോര്‍ത്തിണക്കുന്ന മഹത്തായ ലക്ഷ്യത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
സാമ്പത്തിക ശാക്തീകരണത്തിന്റെ വെളിച്ചത്തില്‍ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുവശത്ത് സുശക്തവും സുതാര്യവുമായ ഭരണ സംവിധാനം നടപ്പിലാക്കുകയും മറുവശത്ത് ഉജ്വലയോജന, ദീന്‍ദയാല്‍ ഗ്രാമജ്യോതിയോജന, സ്വച്ഛതയോജന, യോഗദിനം തുടങ്ങി ജനപ്രിയങ്ങളായ അനേകം പദ്ധതികള്‍ നടപ്പിലാക്കി വികസനത്തിനായി അനുകൂല അന്തീക്ഷം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ദരിദ്രരും പിന്നാക്കം നില്ക്കുന്നവരുമായ ജനവിഭാഗങ്ങള്‍ക്കായി ജന്ധന്യോജനയും മറ്റു സാമൂഹ്യ ഇന്‍ഷൂറന്‍സ് പദ്ധതികളും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ട് സാമ്പത്തികമേഖലയിലും സാധാരണക്കാരനെ ഉള്‍പ്പെടുത്തി അന്ത്യോദയ പദ്ധതിയെ വികസനത്തിന്റെ നാഴികക്കല്ലാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആരോഗ്യമേഖലയിലും വിശേഷിച്ച് സ്ത്രീകളുടെയും മറ്റു താഴെക്കിടയിലുള്ള ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നമ്മുടെ സര്‍ക്കാര്‍ പല പുതിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. യുവജനങ്ങളുടെ ഉന്നമനത്തിനായി പുതിയ വിദ്യാഭ്യാസ നയം ജനങ്ങളുടെതന്നെ അറിവിലേക്കും സമ്മതത്തിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ കഴിവും അര്‍പ്പണവും പ്രതിബദ്ധതയും ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനായി സ്റ്റാര്‍ട്ട്അപ്, സ്റ്റാന്അപ്, മേക്ക് ഇന്‍ ഇന്ത്യ, വ്യാപാര നടത്തിപ്പിനായി മുദ്രാബാങ്ക് തുടങ്ങിയ അനേകം പദ്ധതികളും നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ തന്റെ രാഷ്ട്രീയ ദര്‍ശനത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിനാണ് എന്നും ഊന്നല്‍ നല്‍കിയത്. അതുകൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടിയും അഴിമതിവിരുദ്ധ ഭരണത്തിനായുള്ള കാര്യപദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഫലമായി ഇന്ന് ഭാരതം ലോകശ്രദ്ധ നേടുകയും ഭാരതത്തിലെ ജനങ്ങള്‍ക്ക് ഭരണത്തിലുള്ള വിശ്വാസം ദൃഢതരമാവുകയും ചെയ്തു.
സാമൂഹ്യനീതി നേടിയെടുക്കാന്‍ എല്ലാവിഭാഗത്തിനും സമാഗ്രികളുടെയും അവസരങ്ങളുടെയും ലഭ്യത സമാനമായ രീതിയില്‍ ഉറപ്പുവരുത്തുകയും അതിലൂടെ സാമൂഹ്യ ഉന്നതി സാധ്യമാക്കുകയും ചെയ്യേണ്ടതാണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ജി ഉറച്ചുവിശ്വസിച്ചിരുന്നത് രാജ്യത്തെ ഓരോ പൗരനും തന്റെ സമൂഹവുമായി ഉറച്ച സഹവര്‍ത്തിത്വം പുലര്‍ത്തുന്നവരായിരിക്കണമെന്നാണ്. അത്തരത്തിലുള്ള ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞത് ഭാരതത്തിന്റെ എല്ലാ ആദര്‍ശങ്ങളും പരസ്പരം സഹകരണത്തിലധിഷ്ഠിതമായതാണെന്നാണ്. നമ്മുടെ ഓരോ സാമൂഹ്യദര്‍ശനവും വ്യക്ത്യധിഷ്ഠിതമാണ്.
കോണ്‍ഗ്രസ്സിന്റെ പദ്ധതികളനുസരിക്കയാല് സ്വാതന്ത്ര്യം നേടി 70 വര്‍ഷം പിന്നിട്ടിട്ടും സാമൂഹ്യസുരക്ഷയ്ക്കായുള്ള ലക്ഷ്യം നമുക്കിനിയും കൈവരിക്കാനായില്ല. ഇത്രനാളായിട്ടും സാമ്പത്തിക അസമത്വം ദൂരീകരിക്കാനായിട്ടില്ലാത്തതുകൊണ്ടാണ് രാജ്യം ഈ ദുഃസ്ഥിതിയിലെത്തപ്പെട്ടത്. ഏറ്റവും പരിതാപകരമായ കാര്യം ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദളിതരുടെ ഇടയില്‍ നിലനില്‍ക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥയില്നിന്ന് നമുക്കിനിയും കരകേറനായിട്ടില്ലെന്നതാണ്. എല്ലാതരം സാമൂഹിക അസന്തുലിതാവസ്ഥയും അവസാനിപ്പിച്ച് സമത്വസുന്ദരസമൂഹം വാര്‍ത്തെടുക്കുകയും അതിലൂടെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതയെവികസനത്തിന്റെ മുഖ്യപാതയില്‍ എത്തിക്കുന്നതിനുമായി, ബിജെപി ഒരു സവിശേഷ സാമൂഹ്യവ്യവസ്ഥിതിയിലൂടെ മുന്നേറി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് സാമൂഹ്യനീതിയും സുരക്ഷയും ഈ വര്‍ഷം ഉറപ്പാക്കും. സാമ്പത്തിക, സാംസ്കാരിക, ആത്മീയ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ദര്‍ശനങ്ങളെ ശിരസ്സാവഹിക്കാന്‍ ഭാരതീയ ജനതാപര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്‍ഷകരെയും ദളിതരെയും ആദിവാസികളെയും വികസനത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി ബിജെപി സര്‍ക്കാര്‍ സ്തുത്യര്‍ഹമായ കാല്‍വയ്പാണ് വച്ചിരിക്കുന്നത്.
പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ഏറ്റവും വലിയ ആഹ്വാനം എന്നും എപ്പോഴും ദേശനന്മയ്ക്കായി നിലകൊള്ളുക എന്നതായിരുന്നു. ദേശഭക്തിയോടെ സമൂഹനന്മയ്ക്കായി ഏകാത്മതാ ഭാവത്തില്‍ നിരതരായിരിക്കാനുള്ള ആഹ്വാനം കൂടിയാണിത്.
ഈ ജന്മശതാബ്ദി വര്‍ഷത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത് ഭാരതത്തിലെ ഭിന്നമതസ്ഥരും വിഭിന്ന ചിന്താഗതിക്കാരുമായ ജനതയുടെയിടയില്‍ സംഘര്‍ഷം വെടിഞ്ഞ് മമതയുടെയും സ്നേഹത്തിന്റെയും പ്രകാശം തെളിയിക്കുക എന്നതാണ്. വ്യക്തിഗത സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ അച്ചടക്കവും പാലിക്കപ്പെടണമെന്ന ചിന്തവളര്‍ത്തണം. സാമ്പത്തിക വികസനത്തോടൊപ്പം സാമൂഹ്യ നീതിയും ലക്ഷ്യബോധവും ഉറപ്പാക്കാന്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ സാമൂഹ്യരംഗത്ത് ഭൗതികമായ ഉന്നതി കൈവരിക്കുന്നതോടൊപ്പം ആദ്ധ്യാത്മിക ഉന്നതിയും ഉറപ്പാക്കാനാകണം. ഭാരതീയ ജീവിത മൂല്യങ്ങളെയും ആധുനികശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെയും കോര്‍ത്തിണക്കി രാജ്യത്തെ വികസനപാതയിലേക്ക് കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.
ബിജെപിയുടെ ചിന്താധാരയുടെ സൂത്രധാരനെന്ന നിലയില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപദ്ധ്യായയുടെ ചിന്തകളില്‍ ആകൃഷ്ടരായി അനേകം പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതം ദേശസേവനത്തിനായി സമര്‍പ്പിച്ചു. ദേശത്തിന് തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച് ഏകാത്മതാ വാദിത്തിലൂന്നിയ ഒരു ജീവിത ശൈലിയില്‍ മുന്നേറുക എന്നതാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ എന്നത്തേയും ലക്ഷ്യം. പണ്ഡിറ്റ് ദീന്‍ദയാല്‍ജി പറയുന്നത് ഭാരതീയ സങ്കല്പമായ ‘വസുധൈവകുടുംബകം’ എന്ന ചിന്താസരണി രാഷ്ട്രീയത്തിനപ്പുറം വിശ്വബന്ധുത്വം എന്ന ഭാവനയെ കുറിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഭാരതീയ ജനതാപാര്‍ട്ടി ആഹ്വാനം ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ സ്വയംപര്യാപ്തയോടൊപ്പം അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാന്‍കൂടി നമുക്ക് കൂട്ടായി ശ്രമിക്കാം.
പാര്‍ട്ടിയുടെ ഈ വിചാരധാരയെ ഈ വര്‍ഷം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയെന്നാണ് ഭാരതീയ ജനതാപാര്‍ട്ടി തങ്ങളുടെ പ്രവര്‍ത്തകരോട് പറയാനാഗ്രഹിക്കുന്നത്. രാജ്യത്ത് ഐശ്വര്യപൂര്‍ണ്ണമായ സമൂഹത്തെ കെട്ടിപ്പടുക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന എല്ലാ നയങ്ങളേയും പദ്ധതികളെയും കുറിച്ചുള്ള സമഗ്രവിവരങ്ങളും സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വഭാവനയെ തുടച്ചുനീക്കിക്കൊണ്ട് ഭേദഭാവങ്ങളെ എന്നെന്നേക്കുമായി തൂത്തെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിലൂടെ ഏകാത്മതാഭാവത്തോടെ വര്‍ത്തിക്കുകയും വേണം.
ഭാരതത്തിന്റെ സ്ത്രീകളുടെ വിദ്യാഭ്യാസം, സുരക്ഷ, അഭിമാനം, തുല്യത, ഐശ്വര്യപുര്ണ്ണമായ ജീവിതം എന്നിവ ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ക്രിയാത്മകമായ നടപടികളുമായി മുന്നോട്ടുപോകണം. രാജ്യത്ത് എല്ലാവര്ക്കും തുല്യ അവസരം ലഭ്യമാക്കണം. അതോടൊപ്പം ദാരിദ്ര്യം തുടച്ചുനീക്കണം. നാം ഓരോരുത്തതരും പണ്ഡിറ്റ് ദീന്ദയാല്ജിയില്നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അതിസമര്‍ത്ഥമായ നേതൃത്വത്തില്‍ ഭാരതത്തിനെ അതിശക്തവും, അത്യുജ്ജലവുമായ രാഷ്ട്രമാക്കിത്തീര്‍ക്കാന്‍ സ്വയം സമര്‍പ്പിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: