സുരേഷിന്റെ വീട്ടില്‍ ‘ചാത്തന്’ പൊറുതി തുടങ്ങി. വാര്‍ത്ത കാട്ടുതീ പോലെ പരന്നതോടെ ജനം ഒഴുകിയെത്തി. കാണാനെത്തിയവരില്‍ ചിലര്‍ക്കും കിട്ടി നല്ലൊന്നാന്തരം ചാത്തനേറ്. കാട്ടാക്കട മംഗലക്കല്‍ പ്ലാവൂരിനു സമീപം തട്ടാംവിളാകം സുരേഷിന്റെ വീട്ടിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ചാത്തന് കഥ അരങ്ങേറിയത്.
ഏതോ അദൃശ്യ ശക്തി വീട്ടിനുള്ളില്‍ സാധന സമഗ്രികള്‍ വലിച്ചെറിയുന്നതായി സുരേഷും ഭാര്യയും ദിവസങ്ങളായി അയല്‍ക്കാരോട് പറയുന്നു. പക്ഷേ ആരും അത്ര കാര്യമായെടുത്തില്ല. ശനിയാഴ്ച രാവിലെയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. അടുക്കളയിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍ കുപ്പി അന്തരീക്ഷത്തിലൂടെ പറന്ന് ഹാളില്‍ വീണുടയുക, മേശപ്പുറത്തിരുന്ന അയണ്‍ ബോക്സ് പത്തടിയോളം ദൂരത്തു തെറിച്ചു വീഴുക, ഹാളില്‍ കിടന്നിരുന്ന കസേര തെറിച്ചു മാറുക തുടങ്ങി ഉഗ്രന്‍ കലാപരിപാടികള്‍. ഈ സമയം വീട്ടിലുണ്ടായിരുന്നത് സുരേഷിന്റെ ഭാര്യ രാഗിണിയും ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മകന് ഗോവിന്ദും മാത്രം. ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദം കേട്ട ഭാഗത്തു പരിശോ
ധിക്കുമ്പോള് പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പറയുന്നു. ശനിയാഴ്ച രംഗം കൂടുതല്‍ വഷളായതോടെ ഇവര്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ അയല്‍വാസികള്‍ ഇടപെട്ടു. അയല്‍ക്കാരിലൊരാള്‍ വീടിനുള്ളില്‍ പരിശോധന നടത്തവെ വെള്ളം നിറച്ച ജഗ്ഗ് ഇയാളുടെ ശരീരത്തില്‍ പതിച്ചു. അതോടെ ഇത് ചാത്തനേറാണെന്ന് നാട്ടുകാരും ഉറപ്പിച്ചു.
ചാത്തനേറാണെന്ന് വാര്‍ത്ത പരന്നതോടെ മാധ്യമ പ്രവര്‍ത്തകരും വിവരങ്ങള്‍ ശേഖരിക്കാനെത്തി. അന്തരീക്ഷത്തിലൂടെ പറന്നെത്തിയ സ്പോര്‍ട്സ് വാച്ച് ഒരു മാധ്യമപ്രവര്‍ത്തന്റെ തലയിലും പതിച്ചു. എവിടെ നിന്ന് വാച്ച് വന്നെന്നോ, ആരാണ് എറിഞ്ഞതെന്നോ അറിയാതെ സംഭവ സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. എസ്ഐ ബിജുകുമാര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വീട്ടുകാരോട് വീട് പൂട്ടി മറ്റൊരിടത്തേക്ക് തല്ക്കാലം മാറി താമസിക്കാന്‍ നിര്‍ദേശിച്ച് പോലീസ് മടങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞതോടെ സംഭവ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. കാട്ടാക്കട പോലീസ് വീണ്ടും സ്ഥലത്തെത്തിയാണ് ജനത്തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തിയാലെ കാരണം കണ്ടെത്താനാകു എന്നാണു പോലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം കാട്ടാക്കടയ്ക്കു സമീപം കള്ളോട് ഒരു വീട്ടില്‍ ചാത്തന് കല്ലെറിഞ്ഞതായുള്ള സംഭവം പരിഭ്രാന്തി പരത്തിയിരുന്നു. ഒടുവില്‍ സംഭവത്തിന് കാരണക്കാരനായ വിരുതനെ പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: