പാറശ്ശാല: തമിഴ്നാട്ടില്‍ നിന്നുള്ള നവ രാത്രി ഘോഷയാത്ര 28 ന് ശുചീന്ദ്രത്തു നിന്ന് ആരംഭിക്കും. ശുചീന്ദ്രത്ത് നിന്നു മുന്നൂറ്റിനങ്ക ദേവിയും കുമാര കോവിലില്‍ നിന്ന് കുമാരസ്വാമിയും ആയിരം കിലോ ഭാരമുള്ള വെള്ള കുതിരയും പല്ലക്കും പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതി ദേവിയും ഉടവാളുമാണ് ഘോഷയാത്രയുടെ ഭാഗമാകുന്നത്. തക്കല പത്മനാഭസ്വാമി കൊട്ടാരത്തിലെ ഉടവാള് കൈമാറ്റ ചടങ്ങോടെ ഘോഷയാത്രയ്ക്കു തുടക്കമാകും. 29 ന് രാവിലെ 7.30ന് തിരിക്കുന്ന നവരാത്രി ഘോഷയാത്രയില്‍ പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ മുഖ്യാതിഥിയാകും. കേരള പോലീസിലെ സായുധ പോലീസും പ്രത്യേക യൂണിറ്റിലെ പോലീസ് ബാന്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വിഗ്രഹങ്ങളെ സ്വീകരിക്കും. രാത്രി 11ന് കുഴിത്തുറ ശ്രീമഹാദേവര് ക്ഷേത്രത്തില്‍ നവരാത്രി വിഗ്രഹങ്ങള്‍ എത്തിച്ചേരും. തുടര്‍ന്ന് 30 ന് രാവിലെ പൂജ കഴിഞ്ഞ് തമിഴ്നാട് കേരള അതിര്‍ത്തിയായ കളിയക്കാവിളയില്‍ 12 മണിക്ക് എത്തിച്ചേരുമ്പോള്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, തഹസില്‍ദാര്‍, തിരുവിതാംകുര്‍ ദേവസ്വം കമ്മിഷണര്‍, ഡിവൈഎസ്പി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, വിവിധ രാഷ്ട്രിയ സാമൂഹിക സംസ്കാരിക പ്രതിനിധികള്‍, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, അഖില ഭാരത അയ്യപ്പസേവാസമിതി, നവരാത്രി സേവാ സംഘം എന്നിവര്‍ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ സ്വീകരിക്കും. മഹാദേവര്‍ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തും. ഒക്ടോബര്‍ 1 ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും രാവിലെ ഘോഷയാത്ര ആരംഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് കരമന ആവിടി അമ്മന്‍കോവിലില്‍ സരസ്വതി ദേവിയെയും, കുമാരസ്വാമിയെയും ഇറക്കും. ശുചീന്ദ്രീദേവീയെ കിള്ളിപ്പാലം ഉജ്ജയിനി മഹാകാളി അമ്മന്കോവിലിലും ഇറക്കി പൂജ നടത്തും. അതിനു ശേഷം വിവിധ തരം ഫ്ളോട്ടുകള്‍, ഗജവീരന്മാര്, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും, സരസ്വതി ദേവിയെ കോട്ടയ്ക്കകത്ത് പകട ശാലയിലിരുത്തിയാണ് പൂജ. മുന്നൂറ്റിനങ്കദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുമാരസ്വാമിയെ ആര്യശാല ഭഗവതീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: