വിളപ്പില്‍: ദീര്‍ഘനാള്‍ കൈപ്പിടിയിലിരുന്ന പള്ളിച്ചല്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമാകും. മുന്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷും മറ്റൊരു വനിതാ മെമ്പര്‍ ബിന്ദുവും ഇടത്തേക്ക് ചേക്കേറിയതോടെയാണ് കോണ്‍ഗ്രസിന് ഇവിടെ ഭരണം നഷ്ടപ്പെടാന്‍ സാധ്യതയേറിയത്.
23 അംഗങ്ങളുള്ള പള്ളിച്ചല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നിലവില്‍ ഒന്‍പത് അംഗങ്ങളാണുള്ളത്. മാണി ഗ്രൂപ്പിലെ ഒരംഗം, തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെപിസിസി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാകേഷ്, സ്വതന്ത്രനായി മത്സരിച്ച് ജയിച്ച രമേഷ് എന്നിവരുള്‍പ്പടെ 12 പേരുടെ പിന്തുണയിലാണ് പള്ളിച്ചലില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഒന്പതുപേരില് ബിന്ദു, രാകേഷിനൊപ്പം കെപിസിസിയുടെ സസ്പെന്ഷന് നടപടിക്ക് വിധേയയായിരുന്നു. രാകേഷിന്റെ നിലപാടുകള്‍ക്കാണ് ഈ വനിതാ മെമ്പറുടെ പിന്തുണ. ബിന്ദു സിപിഐയില്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസിലെ ചില ഉന്നതര്‍ ഫോണില്‍ ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് ഇവരോട് ഉറപ്പ് നല്‍കിയിരുന്നത്രെ. എന്നാല്‍ പാര്ട്ടിവിടുകയെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറാന് ബിന്ദു കൂട്ടാക്കിയില്ല. സസ്പെന്ഷന് പിന്‍വലിച്ചതായി ഔദ്യോഗിക അറിയിപ്പൊന്നും രേഖാമൂലം പാര്ട്ടിവിടുന്നതുവരെ ബിന്ദുവിന് നല്കാന് കെപിസിസിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൂറുമാറ്റ നിയമവും വിപ്പുമൊന്നും ഇവരെ ബാധിക്കാന്‍ സാധ്യതയില്ല.
രാകേഷ് സിപിഐയില്‍ പോയതോടെ ബിന്ദുവും ഒപ്പം കൂടുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് അംഗബലം എട്ടായി ചുരുങ്ങി. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാണി ഗ്രൂപ്പിന്റെ ഒരംഗം എവിടെ നില്‍ക്കുമെന്ന് പറയാനാവില്ല. സിപിഎമ്മിന് ഏഴ് അംഗങ്ങളാണ് പള്ളിച്ചല്‍ പഞ്ചായത്തിലുള്ളത്. ബിജെപിക്ക് നാലും. ഇരുമുന്നണികള്‍ക്കും പിന്തുണ നല്‍കാതെ നിഷ്പക്ഷ പ്രതിപക്ഷമായി ബിജെപി അംഗങ്ങള്‍ നിലകൊള്ളുമെന്നത് ഉറപ്പാണ്. രാകേഷിനും ബിന്ദുവിനുമൊപ്പം സ്വതന്ത്രനും ഇടതിന് പിന്തുണ നല്കിയാല് അവരുടെ അംഗസംഖ്യ പത്തിലെത്തും. മാണി ഗ്രൂപ്പ് പ്രതിനിധി കോണ്‍ഗ്രസിനൊപ്പം നിന്നാലും അവര്‍ ഒന്പതിന്റെ ത്രിശങ്കുവില്‍ കുടുങ്ങും. ഇടതുമുന്നണി അവിശ്വാസവുമായി വന്നാല്‍ കോണ്‍ഗ്രസിന് ഭരണം വിട്ടൊഴിയേണ്ടി വരുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ് മുന്‍ പള്ളിച്ചല്‍ മണ്ഡലം പ്രസിഡന്റ് പെരിങ്ങമ്മല വിജയന്റെ പത്നി മല്ലിക വിജയനാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ്. മൂക്കുന്നിമല ക്വാറി മാഫിയകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതിന്റെ പേരില്‍ വിജയനെ കെപിസിസി പ്രസിഡന്റ് അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇവിടുത്തെ മണ്ഡലം കമ്മറ്റിയും വി.എം. സുധീരന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ,് വിജയനെ ഡിസിസി മെമ്പറായി അവരോധിച്ചിട്ടുണ്ട്. പാര്‍ട്ടി പുറത്താക്കിയ ആള് എങ്ങനെ ഡിസിസി അംഗമായെന്ന ചിന്തയിലാണ് പള്ളിച്ചലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാകേഷ് ഉള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മൂക്കുന്നിമല വിഷയത്തില്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ്. കോണ്‍ഗ്രസില്‍ നിന്നുള്ള ഇവരുടെ ഇടത്തേക്കുള്ള ചാട്ടം വിജിലന്‍സ് കേസില്‍ നിന്നുള്ള തലയൂരല്‍ ലക്ഷ്യമിട്ടാണെന്ന് മറുപക്ഷം ആരോപിക്കുന്നു. ഏതായാലും ഭരണം പോകുന്നതിനൊപ്പം ഇവിടെ പാര്‍ട്ടിയും ശിഥിലമാകുമെന്ന് ഉറപ്പായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: