പാക്കിസ്ഥാനെ കടന്നാക്രമിച്ച പ്രധാനമന്ത്രി മോദിയുടെ കോഴിക്കോട് പ്രസംഗത്തിന് ട്വിറ്ററില്‍ പ്രശംസ. # pmreturnsurifire, # KeralaWithNaMo എന്നീ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റ് ചെയ്തു. നിശ്ചയദാര്‍ഢ്യവും ലക്ഷ്യവുമുള്ള ഇത്തരം നിലപാടുകളാണ് രാജ്യത്തിനാവശ്യമെന്നും പ്രധാനമന്ത്രിയുടെ ഉജ്ജ്വലമായ വാക്കുകള്‍ നമ്മള് കീഴടങ്ങേണ്ടി വരില്ലെന്ന് ഉറപ്പിക്കുന്നുവെന്നും ട്വീറ്റുകള്‍ പ്രവഹിച്ചു.
ഉത്തരവാദിത്വമുള്ള നേതാവാണ് താനെന്ന് പ്രധാനമന്ത്രി വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നായിരുന്നു ഒരു അഭിപ്രായം. ഒരു പ്രധാനമന്ത്രിയും പറയാത്ത ധീരമായ വാക്കുകള്‍. മറ്റൊരു ട്വീറ്റ് ഇങ്ങനെ: കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ഒപ്പമുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിന് ശേഷമാണ് കേരളം മോദിയോടൊപ്പം എന്ന ഹാഷ്ടാഗ് പ്രത്യക്ഷപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, ബര്‍ഖ ദത്ത്, സബ നഖ്വി, ശേഖര്‍ ഗുപ്ത എന്നിവരും മോദിയെ പ്രകീര്‍ത്തിച്ചു. പാക്ക് ജനതയെ അഭിസംബോധന ചെയ്തത് ശരിയായ നിലപാടെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
മോദിയുടെ പ്രസംഗം പാക്ക് മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. വിഷലിപ്തമായ പ്രചാരണമാണ് മോദിയുടേതെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം. ഉറി ഭീകരാക്രമണത്തിനുശേഷം ആദ്യമായി പൊതുപരിപാടിയില്‍ മോദി നടത്തിയ പ്രസംഗം ഭാരതത്തെപ്പോലെ പാക്കിസ്ഥാനും ഉറ്റുനോക്കിയിരുന്നു. പ്രസംഗം അവസാനിച്ച് മണിക്കൂറിനകം പ്രധാനപ്പെട്ട പാക്ക് പത്രങ്ങളുടെയെല്ലാം വെബ്സൈറ്റുകളില്‍ പ്രസക്ത ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ ഭാഷണി എന്ന തലവാചകമാണ് ‘ദ ന്യൂസ്’, ‘ദ എക്സ്പ്രസ് ട്രൈബ്യൂണ്‍’ എന്നീ പ്രധാന ദിനപ്പത്രങ്ങള്‍ നല്‍കിയത്. പാക്കിസ്ഥാന് മോദിയുടെ ഭീഷണി എന്നായിരുന്നു ‘ജിയോ ടിവി’യുടെ വാര്‍ത്ത. പാക്കിസ്ഥാന് ഭീകരത കയറ്റി അയയ്ക്കുന്നുവെന്ന മോദിയുടെ പരാമര്‍ശത്തെ വിദേ്വഷം പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന വാക്കുകളാണ് ‘ദ ഡോണ്‍’ പത്രവും ‘ഡെയ്ലി ടൈംസും’ നല്‍കിയത്.
പ്രസംഗത്തെ പുകഴ്ത്തി പാക് അധീന കശ്മീരിലെ പ്രക്ഷോഭ നേതാവ് മുംതാസ് ഖാന് രംഗത്തെത്തി. ബലൂചിസ്ഥാന്‍, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍, സിന്ധ്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ പാക് വിരുദ്ധ പ്രക്ഷോഭങ്ങള്‍ മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുംതാസ് ഖാന് പറഞ്ഞു. പാക് അധീന കശ്മീരില്‍ സര്‍ക്കാരുണ്ടെങ്കിലും അധികാരമില്ല, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: