കോഴിക്കോട്: ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരേ പോരാടാന്‍ ബിജെപി ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ ജനങ്ങളെ ആഹ്വാനം ചെയ്തു.
ലോക മാനവികതയ്ക്ക് ഭീഷണിയാണ് ഭീകരവാദമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. ഭീകരര്‍ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനമാണ് നടത്തുന്നത്. ഭീകരവാദം ഒരു രാജ്യത്തിന്റെ നയമാകുമ്പോള്‍ അതു യുദ്ധക്കുറ്റമായി കണക്കാക്കണം, പാക്കിസ്ഥാനെ ലക്ഷ്യമിട്ട് പ്രമേയം പരാമര്‍ശിക്കുന്നു.
ഭീകരവാദം പാക്കിസ്ഥാന് സര്‍ക്കാര്‍ നയമാക്കി. കശ്മീരിലെ ഭീകരവാദ, വിഘടനവാദ പ്രക്ഷോഭങ്ങള്‍ അവരുടെ സൃഷ്ടിയാണ്. നവാസ് ഷെരീഫിന്റെ യുഎന്‍ പ്രസംഗം, ഭീകരതയെ പരസ്യമായി പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്നു, പ്രമേയം വ്യക്താക്കുന്നു.
ആഗോളഭീകരതയുടെ തലസ്ഥാനമായി പാക്കിസ്ഥാന്. ഉറി ഭീകരാക്രമണത്തിനെതിരെ മുഴുവന്‍ ഭാരതത്തിന്റെയും രോഷം ബിജെപി തിരിച്ചറിയുന്നു. ഭീകരവാദം ഇല്ലാതാക്കാനുള്ള നടപടിക്ക് പ്രമേയം ശുപാര്‍ശ ചെയ്തു.
എട്ടു മാസത്തിനിടയില്‍ 117 ഭീകരരെയാണ് അതിര്‍ത്തിയില്‍ സൈന്യം വധിച്ചത്. 17 ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു. ഭാരതം അന്തിമ വിജയത്തിലെത്തും. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാന്റെ യഥാര്‍ത്ഥ മുഖം പുറത്തെത്തിക്കും. അന്തിമ ലക്ഷ്യം വരെപോരാടും. നമ്മുടെ സൈന്യത്തിനായിരിക്കും വിജയം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും കേന്ദ്ര സര്‍ക്കാരിനും സൈനികര്‍ക്കും പിന്നില്‍ അണിനിരക്കണം, പ്രമേയം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: