തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കി ല്ലെന്ന ഹൈക്കോടതി രജിസ്ട്രാറുടെ പ്രസ്താവന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നതും ആണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും പറഞ്ഞു.
രണ്ടു മാസത്തിലേറെയായി കേരളത്തിലെ ഒരു കോടതിയിലും മാധ്യമപ്രവര്‍ത്തകരെ കയറ്റുന്നില്ല. കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നത് പതിവായി. ഇത് തടയാനോ സുരക്ഷയൊരുക്കാനോ കോടതിക്കോ രജിസ്ട്രാര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.
വിലക്കില്ലെന്ന് ആഴ്ചകള്‍ക്കു മുമ്പ് പ്രസ്താവിച്ചതിന്റെ തൊട്ടുപുറകെയാണ് ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും അസിസ്റ്റന്റും മാരകമായി ആക്രമിക്കപ്പെട്ടത്. ഈ കേസിലെ പ്രതികളായ വക്കീലന്മാര്ക്കെതിരെ എന്ത് നടപടിയാണ്് രജിസ്ട്രാര്‍ സ്വീകരിച്ചത്? ജാമ്യം പോലും കിട്ടാത്ത കുറ്റകൃത്യമായിട്ടും പ്രതികള്‍ ഇപ്പോഴും കോടതികളില്‍ വിലസുന്നു.
ഒരു വിഭാഗം അഭിഭാഷകരുടെ നിയമവിരുദ്ധ നിലപാടുകളെ നിയന്ത്രിക്കാന്‍ രജിസ്ട്രാര്‍ തയ്യാറായിട്ടില്ല. കോടതികളിലെ മീഡിയ റൂം അനിശ്ചിതമായി പൂട്ടിയത് രജിസ്ട്രാര്‍ ആണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയെങ്കില്‍ അത് തുറന്നുകൊടുക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി പല സിറ്റിങ് നടത്തിയിട്ടും തീരുമാനമൊന്നും പ്രഖ്യാപിക്കുന്നില്ല.
അഡ്വ. ജനറല്‍ കൃത്യമായ ഒരു തീരുമാനവും പറയുന്നില്ല. അഭിഭാഷകരെ ഭരണഘടനാവിരുദ്ധ നിലപാടുകളില്‍ നിന്നു വിലക്കുകയും കോടതിക്കകത്ത് സുരക്ഷിതമായി റിപ്പോര്‍ട്ടിംഗ് ജോലി നിര്‍വ്വഹിക്കാനുള്ള സംവിധാനം കോടതിയും രജിസ്ട്രാറും പ്രഖ്യാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: