പത്തനംതിട്ട: ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി അഖിലഭാരത അയ്യപ്പ സേവാ സംഘം കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി. ശബരിമല ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ മാറ്റണമെന്നു ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ഗൂഢാലോചന ബലപ്പെടുത്തുന്നതാണ്.
ശബരിമല ക്ഷേത്രത്തിലെ തിരക്കു കുറയ്ക്കാന്‍ ദിവസവും തുറക്കണമെന്ന നിര്‍ദ്ദേശം ആചാരങ്ങളുടെ ലംഘനമാണ്. അത് ഒരിക്കലും ദേവസ്വം ബോര്‍ഡ് അംഗീകരിക്കരുത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പണം ഈടാക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കാനാവില്ല. അയ്യപ്പന്റെ സന്നിധിയില്‍ പണക്കാരനോ പാവപ്പെട്ടവനോ ഇല്ല. ഭഗവാനും ഭക്തനും ഒന്നാണെന്ന മഹത്തായ ആശയം ശബരിമലയില്‍ മാത്രമെ കാണാന്‍ സാധിക്കൂ.
അയ്യപ്പന്മാര്ക്ക് അന്നദാനം നല്കാന് അന്യ സംസ്ഥാനങ്ങളിലെ ഭക്തര്‍ നല്കുന്ന ഭഷ്യവസ്തുക്കള്‍ സന്നിധാനത്ത് എത്തിക്കുന്നതിന് നോക്കുകൂലി വാങ്ങിയ സംഭവം ചരിത്രത്തിലാദ്യമാണ്. ഇത് അവസാനിപ്പിക്കണം. ശബരിമലയിലും പരിസര പ്രദേശങ്ങളിലും തൊഴിലാളി യൂണിയന് പ്രവര്‍ത്തനം അനുവദിക്കരുത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകണം.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഋതുമതികളായ സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം എടുക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ദര്‍ശനം നിഷേധിച്ചിരിക്കുന്നത്. ഇത് ലിംഗവിവേചനമായി കാണേണ്ടതില്ല. ഇക്കാര്യത്തില്‍ ജസ്റ്റീസ് പരിപൂര്‍ണ്ണന്റെ വിധി നിലനില്ക്കുന്നു. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ അയ്യപ്പ സേവാ സംഘം കക്ഷി ചേര്‍ന്നിട്ടുണ്ട്. നിയമപരമായി ഇക്കാര്യത്തില്‍ മുന്നോട്ട് പോകാനും കേന്ദ്രകമ്മറ്റി തീരുമാനിച്ചു.
ദേശീയ പ്രസിഡന്റ് തെന്നല ജി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.വേലായുധന് നായര്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. എ.വിജയകുമാര്‍, പി.സി.എസ്.മേനോന്, ട്രഷറര്‍ മോഹന്‍.കെ.നായര്‍, സെക്രട്ടറിമാരായ കെ.അയ്യപ്പന്, ഇ.കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: