കോഴിക്കോട്: ഏകാത്മമാനവ ദര്‍ശനം ലോകത്തിന് സമ്മാനിച്ച ജനസംഘം സ്ഥാപകന്‍ ദീനദയാല്‍ ഉപാധ്യായയുടെ സ്വപ്നം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കടമായാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
സമൂഹത്തിന്റെ താഴെത്തട്ടില്‍ സ്ഥിതി ചെയ്യുന്ന അന്ത്യജനെ ഉയര്‍ത്തി അഗ്രജനാക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനാണ് അദ്ദേഹം അന്ത്യോദയ പദ്ധതി രൂപകല്‍പ്പന ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തു നിന്ന് ദരിദ്ര്യം തുടച്ചുനീക്കാനാണ് ദീനദയാല്‍ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഗരീബ് കല്യാണ്‍ പദ്ധതി കൊണ്ടുവരുന്നത്. ജന്മശതാബ്ദി രാജ്യത്തിന്റെ മുക്കിലും മൂലയിലും ആഘോഷിക്കും.
രാഷ്ട്രം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ദീര്‍ഘദൃഷ്ടിയോടെ ചിന്തിച്ച ദാര്‍ശനികനായിരുന്നു ദീനദയാല്‍ജി. രാജ്യം സ്വാതന്ത്ര്യം നേടി അധികം കാലം കഴിയും മുമ്പെ ദേശീയസ്വഭാവമുള്ള രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്ന് ദേശസ്നേഹികളായ നേതാക്കള്‍ തിരിച്ചറിഞ്ഞു. അന്ന് കോണ്‍ഗ്രസ് മധ്യാഹ്നസൂര്യനെ പോലെ കത്തിജ്വലിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എന്താണെന്ന തിരിച്ചറിവ് അവരെ ജനസംഘം സ്ഥാപിക്കാന്‍ പ്രേരണയും പ്രോത്സാഹനവും നല്കി.
ജനസംഘത്തിന്റെ പരിണിതരൂപമായ ബിജെപി ഇന്ന് കേന്ദ്രത്തിലും 13 സംസ്ഥാനങ്ങളിലും ഭരിക്കുന്നു. ജനങ്ങള്‍ നമ്മുടെ തോളില്‍ വലിയ ചുമതലയാണ് വച്ചിരിക്കുന്നത്. ലോകം മുഴുവന്‍ ഇന്ന് ഭാരതത്തില്‍ എന്താണ് നടക്കുന്നതെന്ന് വിസ്മയപൂര്‍വം നോക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ദീനദയാല്‍ജി മുന്നോട്ടുവച്ച ഏകാത്മമാനവ ദര്‍ശനം നമുക്ക് മാര്ഗദര്ശകമേകട്ടെ.
സ്വജീവിതം രാഷ്ട്രസേവനത്തിന് സമര്‍പ്പിച്ച് അദ്ദേഹം നമുക്ക് ആത്മവിശ്വാസവും ശ്രദ്ധയും പ്രദാനം ചെയ്തു. സമൂഹത്തില്‍ ഏകാത്മ മാനവവാദത്തെ വ്യാപിപ്പിക്കാനും അന്ത്യോദയത്തിലൂടെ സമത്വം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനം നമുക്ക് മാര്ഗദര്ശകമേകട്ടെ. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: