അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സംരക്ഷണഭിത്തിയും തുണും ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ഉച്ചയൂണിന് തൊഴിലാളികള്‍ മാറിയതിനാല്‍ ദുരന്തം ഒഴിവാവുകയും ചെയ്തു.
ദേശീയപാതയിലെ വീതികുറഞ്ഞ പാലം പുതുക്കി പണിയുന്നതിന്റെ ജോലി പുരോഗമിച്ച് വരുന്നതിനിടെ നിര്‍മ്മാണം നടക്കുന്ന ഭാഗത്താണ് കരിങ്കല്‍ കെട്ടടക്കം വന്‍തോതില്‍ മണ്ണ് ഇടിഞ്ഞത്. ഇതേതുടര്‍ന്ന് റോഡ് വിണ്ട് കീറുകയും റോഡും പാലവും അപകടാവസ്ഥയിലാവുകയും ചെയ്തു. അപകട സാദ്ധ്യതുളളതിനാല് ഇതുവഴി ഗതാഗതം നിരോധിച്ചു. ആനച്ചാല്‍ വഴി ഗതാഗതം തിരിച്ച് വിട്ടിരിക്കുകയാണ്. മൂന്നാര്‍ യാത്രക്കാര്‍ക്ക് ഇത് പ്രയാസം ഉണ്ടാക്കില്ലെങ്കിലും മാങ്കുളം പഞ്ചായത്തുകാരെ പൂര്‍ണ്ണമായും പളളിവാസല്‍ പഞ്ചായത്തുകാരെ ഭാഗീകമായും ബാധിക്കും.
വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലായതിനാല്‍ ഇവിടേക്ക് വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതോടെ കല്ലാര്‍, കമ്പിലൈന്‍, ഇരുട്ടുകാനം, മാങ്കുളം, കുരുശുപാറ, ആനകുളം തുടങ്ങിയ പ്രദേശത്ത് താമസിക്കുന്നവരുടെ യാത്ര ദുരിതത്തിലായി. കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
4.85 കോടി രൂപ മുടക്കിലാണ് പാലം പുനര്‍ നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയത്. രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും ഒച്ചിഴയുന്ന വേഗമയിരുന്നു. രാജഭരണകാലത്ത് നിര്‍മ്മിച്ച പാലമാണ് ഇത്.
മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇരുട്ടുകാനം ആനച്ചാല്‍ വഴി പോകണമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: