കാണ്‍പൂര്‍: ന്യൂസിലാന്ഡിെനതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ.
രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 434 റണ്‍സ് വേണ്ടിയിരുന്ന കിവികള്‍ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയില്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് കിവികളെ പ്രതിരോധത്തിലാക്കിയത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും അശ്വിന് സ്വന്തം. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 200-ാം ഇര. 37 ടെസ്റ്റുകളില്‍ നിന്ന് നേട്ടം. 36 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മറ്റ് ഒന്നാമന്. 38 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഡെന്നീസ് ലില്ലിയെയും വഖാര്‍ യൂനിസിനെയും മറികടന്നാണ് അശ്വിന് രണ്ടാമതെത്തിയത്.
ഒരു ദിനവും ആറ് വിക്കറ്റും കയ്യിലിരിക്കെ ജയിക്കാന്‍ അവര്‍ക്ക് ഇനി വേണ്ടത് 341 റണ്‍സ്. 38 റണ്‍സുമായി ലൂക്ക് റോഞ്ചിയും എട്ട് റണ്ണുമായി സാന്റ്നറും ക്രീസില്‍.
ഒന്നിന് 159 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്ത ഡിക്ലയര്‍ ചെയ്തു. വിരാട് കോഹ്ലി ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്മാരുടെ മകിച്ച ബാറ്റിങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 78 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ടോപ് സ്േകാറര്. ഓപ്പണര്‍ മുരളി വിജയ് 76ഉം രഹാനെ 40ഉം റണ്‍സെടുത്തു. ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 68 റണ്‍സുമായി രോഹിത് ശര്‍മ്മയും 50 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍.
രണ്ടാം വിക്കറ്റില്‍ വിജയും പൂജാരയും ചേര്‍ന്ന് 133 റണ്‍സിന്റെയും ആറാം വിക്കറ്റില്‍ രോഹിതും ജഡേജയും ചേര്‍ന്ന് 100 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ന്യൂസിലാന്‍ഡിന് േവണ്ടി സാന്റ്നറും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് 434 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലാന്‍ഡ് മുന്‍നിര അശ്വിന് മുന്നില്‍ കീഴടങ്ങി. സ്കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ ലാഥമും (2), ഗുപ്റ്റിലും (0) അശ്വിന് മുന്നില്‍ വീണു. പിന്നീട് വില്ല്യംസണും (25), റോസ് ടെയ്ലറും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുനീക്കാന്‍ ശ്രമിച്ചെങ്കിലും 43-ല്‍ എത്തിയപ്പോള്‍ വില്യംസണും പുറത്ത്.
സ്കോര്‍ 56-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത ടെയ്ലറും മടങ്ങി. അതിനുശേഷം റോഞ്ചിയും സാന്റ്നറും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: