ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്ചാമ്പ്യന്മാരായ ചെല്‍സിക്ക് വീണ്ടും തോല്‍വി. ഇന്നലെ എവേ മത്സരത്തില്‍ ആഴ്സണലിനോടാണ് നീലപ്പട ദയനീയമായി പരാജയപ്പെട്ടത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.
കഴിഞ്ഞ ആഴ്ച ലിവര്‍പൂളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ചെല്‍സി ഇന്നലെ പുലര്‍ച്ചെ സമാപിച്ച കളിയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ന്നത്. ആഴ്സണലിനായി 11-ാം മിനിറ്റില്‍ അലക്സി സാഞ്ചസും 14-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടും 40-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലും ലക്ഷ്യം കണ്ടു. വിജയത്തോടെ ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി ആഴ്സണല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 10 പോയിന്റുള്ള ചെല്‍സി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി അപരാജിത കുതിപ്പ് തുടരുകയാണ്. ആറാം മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ തകര്‍ത്തു. സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ രണ്ടും റഹിം സ്റ്റര്‍ലിങ് ഒരു ഗോളും നേടി. സ്വാന്‍സീയുടെ ഏകഗോള്‍ ഫെര്‍ണാണ്ടോ ലോറന്റെയുടെ ബൂട്ടില്‍നിന്ന്. 18 പോയിന്റുമായി ഒന്നാമതുള്ള സിറ്റി രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാള്‍ നാല് പോയിന്റുകള്‍ക്ക് മുന്നില്‍.
മറ്റ് കളികളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും മികച്ച വിജയം നേടി. ലീഗില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷമാണ് യുണൈറ്റഡ് ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്ററിനെ അവര്‍ മുക്കി. ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയെ പകരക്കാരുടെ ബഞ്ചിലിരുത്തി ഇറങ്ങിയ യുണൈറ്റഡിന് വേണ്ടി സ്മാളിങ്, മാട്ട, റാഷ്ഫോഡ്, പോഗ്ബ എന്നിവര്‍ ലക്ഷ്യം കണ്ടു. 12 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മിഡില്‍സ്ബറോയെ പരാജയപ്പെടുത്തി. ലിവര്‍പൂള്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഹള്സിറ്റിയെയാണ് കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: