ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കര്‍ മരിക്കുന്നതിനു മുന്പുളള ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ക്കായി ദല്‍ഹി പോലീസ് കാനഡയിലെ നീതിന്യായ വകുപ്പിനെ സമീപിച്ചു. നീക്കം ചെയ്ത സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടത്.
2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ ന്യൂദല്‍ഹിയിലെ ഒരു ഹോട്ടലില്‍ കണ്ടെത്തിയത്. ഭാരത വംശജയെങ്കിലും കനേഡിയന്‍ പൗരത്വമായിരുന്നു സുനന്ദയ്ക്ക്.
അവര്‍ ഉപയോഗിച്ചിരുന്ന ബ്ലാക്ക്ബെറി ഫോണിന്റെ നിര്‍മ്മാതാക്കള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ഇടപെടലില്ലാതെ വിശദാംശങ്ങള്‍ നല്കാന് വിസമ്മതിച്ചിരുന്നു. ഇതോടെ ദല്‍ഹി പോലീസിന്റെ നടപടി.
ശശി തരൂരിന് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് മരിക്കുന്നതിന് തൊട്ടു മുന്‍പ് മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിങ്ങിനോട് സുനന്ദ, ഫോണ്‍ സന്ദേശങ്ങളിലൂടെ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം നളിനി സിങ് വെളിപ്പെടുത്തി.
ശശി തരൂരുമായുള്ള ബന്ധത്തിന്റെ പേരില്‍ മെഹറുമായി പരസ്യമായി വഴക്കിട്ടിരുന്നതിന് തൊട്ടടുത്ത ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ മരിച്ചത്. തരൂര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ പോലീസ് ചോദ്യം ചെയ്തു. തരൂരിന്റെ വേലക്കാരന് നാരായണ്‍ സിങ്, ഡ്രൈവര്‍ ബജ്രംഗി, കുടുംബ സുഹൃത്ത് സഞ്ജയ് ദിവാന് തുടങ്ങി ആറ് പ്രധാന സാക്ഷികളെ പൊളിഗ്രാഫ്ടെസ്റ്റിനും വിധേയരാക്കി.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളോണിയം വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് സ്ഥാപിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു സാധ്യത യുഎസ് ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ തള്ളി. സുനന്ദയുടെ മരണ കാരണം അന്വേഷിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡാകട്ടെ ഇതേ വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: