ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തെലങ്കാനയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മേദക്ക് ജില്ലയില്‍ എട്ടുപേരും വാറങ്കലില്‍ മൂന്നുപേരുമാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ കാണാതായിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു.
ജക്കപ്പള്ളി ഗ്രാമത്തില്‍, ഒഴുക്കില്‍പെട്ട് കാണാതായ ആഞ്ജനേയലു(30)വിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകാണ്. ജലാശയത്തിന് സമീപത്തുള്ള റോഡിലൂടെഇയാള് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും ഒഴുക്കില്‍പെടുകയുമായിരുന്നു. തെരച്ചില്‍ നടത്തുന്നപ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ രംഗറെഡ്ഡി ജില്ലയും ആല്‍വാലിലും നഗരത്തിലെ ബെഗുംപേട്ട്, നിസാംപേട്ട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ തെലങ്കാനയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഹൈദരാബാദ് നഗരത്തിലെ ഹുസൈന് സാഗര്‍ തടാകം കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് ഗുണ്ടൂര്‍-സെക്കന്തരാബാദ് ട്രെയിനുകളുടെ സര്‍വിസ് സൗത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി.
ഹൈദരാബാദ് കോര്‍പറേഷനില്‍ സേനയുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.തെലങ്കാനയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
സ്ഥിതി ഗതികള്‍ വിലയിരുത്താനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: