തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ (76) സംസ്കാരം ഇന്നു വൈകിട്ട് ആറിന് ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും. ഇന്ന് രാവിലെ ഏഴ് മണിയോടെ മൃതദേഹം വിലപായാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഉച്ചതിരിഞ്ഞ് സ്വദേശമായ വയലാറിലെ കുടുംബവീട്ടില്‍ എത്തിക്കും.
ഇന്നലെ മുതല്‍ എം.എന്‍.സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ച ചന്ദ്രപ്പന്റെ ഭൗതികശരീരത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കേന്ദ്ര മന്ത്രി വയലാര്‍ രവി, മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.10ന് തലസ്ഥാനത്തെ കിംസ് ആശുപത്രിയിലായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ.ചന്ദ്രപ്പന് അന്തരിച്ചത്. മൂത്രാശയ കാന്‍സറിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തേ കീമോ തെറാപ്പിക്കും ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
പുന്നപ്ര വയലാര്‍ സമരനായകന് വയലാര്‍ സ്റ്റാലിന് എന്നറിയപ്പെടുന്ന സി.കെ. കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയുടെയും അഞ്ചുമക്കളില്‍ മൂന്നാമനാണ് ചന്ദ്രപ്പന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: