തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാന്‍ തുടങ്ങിയതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടു മാസത്തെ സമയം വിജിലന്‍സിന് അനുവദിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ടൈറ്റാനിയം കമ്പനിയിലെ സിഐടിയു നേതാവ് ജയനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മറ്റൊരു പരാതിയില്‍ രാഷ്ട്രീയ നേതൃത്വത്തെ ഒഴിവാക്കിയ വിജിലന്‍സ്, ഉദ്യോഗ്സ്ഥരെ മാത്രം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് ജയന്റെ പരാതിയിലും അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏത് പരാതിയും അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ച കാര്യം ഇന്ന് വിജിലന്‍സ് കോടതിയില്‍ നല്കിയ പ്രാഥമിക അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചന്ദ്രശേഖരന് നായരാണ് കോടതിയില്‍ നിലപാട് അറിയിച്ചത്. പരാതിക്കാരനായ ജയന്റെ അഭിഭാഷകനെയാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: