കണ്ണൂര്‍: ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ക്ലാസ്സുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന 24 സര്‍ക്കാര്‍ സ്കൂളുകള്‍ക്കായി ജില്ലാതല ആശയരൂപീകരണ ശില്പശാല ഒക്ടോബര്‍ ആദ്യവാരം നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്, പിടിഎ, എസ്എംസി പ്രതിനിധി, സ്കൂള്‍ ലീഡര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂള്‍തല പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ആശയരൂപീകരണ ശില്പശാല നടത്തുക. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെയും നടപ്പാക്കേണ്ട വഴികളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനു വേണ്ടിയാണിത്.
3 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതി ജില്ലാപഞ്ചായത്തിന്റെ ഏറ്റവും മികച്ച പദ്ധതിയായിട്ടാണ് കണക്കാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. പദ്ധതി പൂര്‍ണ വിജയത്തിലെത്തിക്കുക ഏറെ ക്ലേശകരമാണെങ്കിലും ഇതൊരു വെല്ലുവിളിയായി ഓരോ ഡിവിഷന് അംഗങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡിവിഷനില്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ഓരോ വര്‍ഷവും ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്ന സ്കൂളിന് 25 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അധികമായി നല്‍കുമെന്നും കെ.വി സുമേഷ് പറഞ്ഞു.
പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എസ്എംസി, പിടിഎ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ഒക്ടോബര്‍ അവസാനത്തോടെ സ്കൂള്‍ തല വികസന സമിതി രൂപീകരിക്കും. സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള അധികച്ചെലവുകള്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. നവംബറോടെ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവും.
മാതൃഭാഷ, ഇംഗ്ലീഷ്, ഗണിതം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കഴിവ് നേടിക്കൊടുക്കുന്നതിനായുള്ള പ്രത്യേക പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധ്യാപര്‍ക്ക് ശില്പശാല നല്‍കുന്നതിനുള്ള പരിശീലന സാമഗ്രികളും സമയക്രമവും തയ്യാറായിക്കഴിഞ്ഞു. ഓരോ വിഷയങ്ങളിലും പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനവും നല്‍കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക ജില്ലാതല മോണിറ്ററിംഗ് സമിതികള്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. വിവിധ വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകള്‍, പരീക്ഷാ പരിശീലനങ്ങള്‍, ആത്മവിശ്വാസം ഉയര്‍ത്തുന്നതിനുള്ള കൗണ്‍സലിംഗ് പരിപാടികള്‍, രക്ഷാകര്‍തൃ ബോധവല്‍ക്കരണം, ഗൃഹസന്ദര്‍ശനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
ഇതിനു പുറമെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യോഗ ഉള്‍പ്പെടെയുള്ള മാനസിക-കായിക വികസന പരിപാടികള്‍, നീന്തല്‍, കളരി, കരാട്ടെ പരിശീലനം, പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക കായിക ശാക്തീകരണ പരിപാടികള്‍, പട്ടിക വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന പോഷണ പരിപാടികള്‍, തെരഞ്ഞെടുത്ത സ്കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രൊജക്ടുകളും സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. ഇവയ്ക്കൊക്കെയുള്ള സ്ഥലസൗകര്യം കൂടി പരിഗണിച്ചാണ് ഡിവിഷന് തലത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അക്വാ ഗ്രീന്‍ മാര്ട്ടിന് വന്‍ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. വിഷരഹിത പച്ചക്കറികളും മല്‍സ്യവും ഉപഭോക്താക്കളിലെത്തിക്കുകയെന്ന ഉദ്യേശത്തോടെ ആരംഭിച്ച മാര്‍ട്ടില്‍ ശുദ്ധവും പോഷകമൂല്യങ്ങള്‍ കൂടുതലുള്ളതുമായ പാല് ഫാമുകളില്‍ നിന്ന് നേരിട്ടെത്തിക്കാനും പദ്ധതിയാവിഷ്ക്കരിക്കും. മാര്‍ട്ട് നടത്തിക്കൊണ്ടുപോവുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം ഡിസംബറോടെ 70 ശതമാനം പൂര്‍ത്തിയാക്കാനും ഫെബ്രുവരിയോടെ 100 ശതമാനമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്കി. പദ്ധതി നിര്‍വഹണത്തില്‍ പ്രായോഗിക തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി..ജയബാലന്‍ മാസ്റ്റര്‍, വി.കെ. സുരേഷ് ബാബു, കെ. ശോഭ, ടി.ടി..റംല, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന് കാലാവധി പൂര്‍ത്തിയാക്കി തിരികെ പോകുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്തിന് യോഗം യാത്രയയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: